തൃശൂർ: ജില്ലയിൽ 32.55 കോടി രൂപ ക്ഷേമ പെൻഷൻ വിതരണം ചെയ്തു. 136623 ഗുണ ഭോക്താക്കൾക്കാണ് ഇത് വരെ പെൻഷൻ ലഭിച്ചത്. തൃശൂർ 26457, കൊടുങ്ങല്ലൂർ 14692, കുന്നംകുളം 15972, തലപ്പിള്ളി 21438, മുകുന്ദപുരം 25060, ചാവക്കാട് 11218, ചാലക്കുടി 21786 എന്നിങ്ങനെയാണ് പെൻഷൻ ലഭിച്ചവരുടെ കണക്ക്.
കൊറോണ വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങളിൽ കഴിയുന്നവർക്ക് ആശ്വാസമായി പെൻഷൻ വിതരണം. 52 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്. 155 സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷൻ വിതരണം. ഭൂരിഭാഗം സാധാരണക്കാരുടെയും വരുമാനം നിലച്ചിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തുക വിപണിയിൽ ചലനമുണ്ടാക്കും. കർഷകതൊഴിലാളി പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, അവിവാഹിതരായ അമ്മമാരുടെ പെൻഷൻ, വിധവാ പെൻഷൻ എന്നീ ക്ഷേമപെൻഷനുകളാണ് വിതരണം ചെയ്ത് തുടങ്ങിയത്.
ജില്ലയിൽ 2,20,000 ഗുണഭോക്താക്കൾക്ക് ക്ഷേമപെൻഷൻ പ്രയോജനപ്പെടും. പെൻഷൻ നൽകുന്നതിനായി ജില്ലയിൽ നിന്നും ഇതുവരെ 300 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. സഹകരണ ബാങ്കുകളിൽ 981 കളക്ഷൻ ഏജന്റുമാർ വഴിയാണ് തുക വിതരണം ചെയ്യുന്നത്. ഒക്ടോബർ, നവംബർ മാസങ്ങളിലെ പെൻഷനാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്.