kovalam

കോവളം: വിഴിഞ്ഞം- മുക്കോല- കാരോട് ബൈപ്പാസ് റോഡിന്റെ നിർമ്മാണം ഇനിയും നീളുമെന്ന് അധികൃതർ. പരിസ്ഥിതി അനുമതി നൽകിയിട്ടും മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് കർശന നിയന്ത്രണം ഏർപ്പെടുത്തിയതാണ് റോഡ് നിർമ്മാണം നീളാൻ കാരണം. സംസ്ഥാനത്തെ റോഡുകളിൽ നീളം കൂടിയ ആദ്യ കോൺക്രീറ്റ് പാതയാണിത്. 43 കിലോ മീറ്റർ ദൂരത്തിൽ നിർമ്മിക്കുന്ന കഴക്കൂട്ടം - കാരോട് ബൈപ്പാസിന്റെ തുടർച്ചയായി 497 കോടി രൂപ മുടക്കിയാണ് പൈപ്പാസിന്റെ നിർമ്മാണം തുടങ്ങിയത്. കഴക്കൂട്ടം-മുക്കോല-കാരോട് ബൈപ്പാസ് റൂട്ടിൽ 16 കിലോമീറ്റർ ദൂരത്തിലാണ്‌ കോൺക്രീറ്റ് റോഡ് നിർമിക്കുന്നത്. ഇതിൽ എട്ടു കിലോമീറ്റർ ദൂരം മാത്രമാണ് ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. ഈ റോഡിന്റെ തുടർ നിർമാണത്തിന്റെ ഭാഗമായുള്ള ഭൂമി നിരപ്പാക്കലിന് ആവശ്യമായ ചെമ്മണ്ണ് വേണം. ഇതു സമയബന്ധിതമായി ലഭിച്ചാലേ നിർദിഷ്ട സമയത്തിനുള്ളിൽ റോഡിന്റെ നിർമാണം പൂർത്തിയാക്കാനാവുകയുള്ളൂവെന്നും ദേശീയപാത അധികൃതർ പറഞ്ഞു.

മഴക്കാലം തുടങ്ങുന്നതിന് മുൻപ് കോൺക്രീറ്റ് പാത നിർമ്മാണം പൂർത്തിയാക്കനാണ് തീരുമാനം. കോട്ടുകാൽ, ആനാവൂർ, ഇരുമ്പിൽ, ചെങ്കൽ, പരശുവയ്ക്കൽ എന്നിവിടങ്ങളിൽ നിന്നാണ് റോഡ് നിർമ്മാണത്തിനുള്ള മണ്ണെടുക്കാനുള്ള അനുമതിയുള്ളത്. ഈ മേഖലകളിലെ വില്ലേജ് ഓഫീസർമാർ സ്ഥലം പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്. മണ്ണെടുക്കുന്ന മേഖലകൾ ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥരും പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റോഡ് നിർമാണത്തിനുള്ള മണ്ണിനായി മലകൾ തുരക്കാൻ പരിസ്ഥിതി അനുമതി നൽകിയത്. അനുമതി ലഭിച്ച സ്ഥലങ്ങളിൽനിന്നു നിർമാണത്തിനാവശ്യമായ മണ്ണെടുക്കുന്നതിന് ജിയോളജി വകുപ്പ് ഇപ്പോൾ നിയന്ത്രണമേർപ്പെടുത്തിയതായി ദേശീയപാത അധികൃതർ പറഞ്ഞു.