പ്രിമിയർ ലീഗിൽ ലിവർപൂളിന് സീസണിലെ ആദ്യ തോൽവി
സമ്മാനിച്ച് വാറ്റ്ഫോർഡ്
3-0
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ഇൗ സീസണിൽ തോൽവി എന്തെന്നറിയാതെ അജയ്യരായി മുന്നേറിവന്ന ലിവർപൂളിനെ അട്ടിമറിച്ച് വാറ്റ്ഫോർഡ് കഴിഞ്ഞ രാത്രി വാറ്റ്ഫോഡിന്റെ തട്ടകമായ വികാരേജ് റോഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നും രണ്ടുമല്ല എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ മുട്ടിടിച്ചുവീണത്. സീസണിൽ ആദ്യമായൊരു തോൽവി വഴങ്ങിയെങ്കിലും 28 മത്സരങ്ങളിൽ നിന്ന് 79 പോയിന്റ് നേടി 22 പോയിന്റിൽ എത്തിനിൽക്കുന്ന ലിവർപൂളിന്റെ കിരീട സ്വപ്നങ്ങൾക്ക് പോറലേറ്റിട്ടില്ല.
ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് 22 മിനിട്ടുകളുടെ ഇടവേളയിൽ വാറ്റ്‌ഫോഡ് മൂന്ന് ഗോളുകളും ലിവർപൂളിന്റെ വലയിൽ അടിച്ചുകയറ്റിയത്. 54-ാം മിനിട്ടിൽ ഇസ്‌മേലിയ സാറാണ് ആദ്യ ഗോൾ സ്കോർ ചെയ്തത്. 60-ാം മിനിട്ടിൽ സാറിന്റെ വകയായി രണ്ടാം ഗോളും പിറന്നു. 72-ാം മിനിട്ടിൽ ഡീനിയാണ് പട്ടിക പൂർത്തിയാക്കിയത്.
44
പ്രിമിയർ ലീഗിൽ തോൽവിയറിയാത്ത 44 മത്സരങ്ങൾക്ക് ശേഷമാണ് ലിവർപൂളിന് അടിതെറ്റിയിരിക്കുന്നത്.
13
മാസത്തിന് ശേഷമാണ് പ്രിമിയർ ലീഗിലെ ഒരു മത്സരത്തിൽ ലിവർപൂൾ തോൽക്കുന്നത്.
2018
മാർച്ച് 18ന് ശേഷം ലിവർപൂൾ രണ്ടോ അതിലധികമോ ഗോളുകൾക്ക് പിന്നിട്ടുനിൽക്കുന്നത് ആദ്യമായിരുന്നു.
2019
ജനുവരിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഇതിന് മുമ്പ് പ്രിമിയർലീഗിൽ ലിവർപൂളിനെ തോൽപ്പിച്ചത്. ഇൗ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിൽ സമനില വഴങ്ങേണ്ടിവന്നിരുന്നു.
19
പ്രിമിയർലീഗിൽ 19-ാം തുടർ വിജയമെന്ന റെക്കാഡ് സ്വന്തമാക്കാനായി ഇറങ്ങിയപ്പോഴാണ് ലിവർപൂളിന് ഇരുട്ടടി കിട്ടിയത്.
2019
മാർച്ചിനുശേഷം ലിവർപൂളിന് ഗോളടിക്കാൻ കഴിയാതിരുന്ന ഏക പ്രിമിയർലീഗ് മത്സരമാണിത്.