ചിറയിൻകീഴ്: ശാർക്കര കാളിയൂട്ടിന് ദാരിക നിഗ്രഹത്തോടെ സമാപ്തി. അസുരമൂർത്തിയായ ദാരികനും വരദായിനിയായ ഭദ്രകാളിയും ഉറഞ്ഞാടിയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. വൈകിട്ട് അഞ്ചു മണിയോടെ ക്ഷേത്രത്തിന് പിറകുവശത്തെ ചുട്ടികുത്തുപുരയിൽ നിന്ന് ദേവിയും പരിവാരങ്ങളും തെക്കേ നടയിലെത്തി. വാളുമായി ഭദ്ര പടക്കളത്തിലിറങ്ങിയതോടെ പതിനൊന്ന് കതിനകൾ മുഴങ്ങി. പോർക്കളത്തിൽ മൂന്നു വലയം വച്ച ഭദ്രകാളിയെ വെറ്റിലകൾ എറിഞ്ഞ് ഭക്തജനങ്ങൾ എതിരേറ്റു. തുടർന്നങ്ങോട്ട് ദാരികനുമായി അത്യുഗ്ര പോരാട്ടം. വിശ്രമിക്കാനായി പടക്കളത്തിന്റെ തെക്ക് -വടക്ക് ഭാഗങ്ങളിൽ പറണുകൾ കെട്ടിയുണ്ടാക്കിയിരുന്നു. 42 കോൽ പൊക്കത്തിൽ തെങ്ങിൻ തടികൾകൊണ്ട് ദേവിക്ക്. കമുകിൻ തടി തട്ടായിരുന്നു ദാരികന്. ദാരികന്റെ മോഹാസ്ത്രമേറ്റ് ദേവി മോഹാലസ്യപ്പെടുന്നു. മോഹാലസ്യം തീർക്കാൻ പറണിൽ വിശ്രമിക്കുന്നു. അപ്പോൾ ദുർഗാ ദേവി പ്രത്യക്ഷപ്പെട്ട് ദാരികന്റെ ശക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്നു. ദാരിക ശക്തിയുടെ ഉറവിടമായ ഒരു മന്ത്രം രാക്ഷസ പത്നിയിൽ നിന്ന് മനസിലാക്കിയാൽ വിജയം സുനിശ്ചിതമെന്ന തിരിച്ചറിവിൽ ഭദ്രകാളി അതിനായി പുറപ്പെടുകയാണ്. ഈ സങ്കല്പത്തിൽ വീണ്ടും ക്ഷേത്രത്തിലെത്തി തീർത്ഥവും പ്രസാദവും വാങ്ങി വർദ്ധിത വീര്യത്തോടുകൂടി വീണ്ടും പോർക്കളത്തിലേക്. ദാരികനെ വധിക്കുന്ന രംഗം പ്രതീകാത്മകമായി കുലവാഴ വെട്ടിയാണ് നിർവഹിച്ചത്. തുടർന്ന് കുരുതി നടത്തിയശേഷം വിളക്കെഴുന്നളളിപ്പ് നടന്നു. ഏഴു വലയം വിളക്കെഴുന്നളളിപ്പ് കഴിഞ്ഞ് തുളളൽപ്പുരയിലെത്തി മുടിയിറക്കി. മുടിത്താളം തുളളിയ ദേവിയെ പിതാവായ പരമശിവൻ ഉപദേശിച്ച് ശാന്തസ്വരൂപിണിയാക്കുന്നു. കലശത്തിൽ കെട്ടി വച്ചിരുന്ന വിത്തെടുത്ത് ദേവിയുടെ മുടിയിൽ വിതറി സ്ഥാനികളുടെയും മേൽശാന്തിയുടെയും നേതൃത്വത്തിൽ മുടിയിറക്കുന്നതോടെ കാളീയൂട്ടിന് തിരശ്ശീല വീണു. ഇന്നലെ ഉച്ചമുതൽ തന്നെ ശാർക്കരയിലേക്ക് ഭക്തജനങ്ങൾ ഒഴുകുകയായിരുന്നു. കാളിയൂട്ടിന് രണ്ടര നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. മാർത്താണ്ഡ വർമ്മ മഹാരാജാവ് കായംകുളം യുദ്ധം ജയിച്ചതിന്റെ സ്മരണയ്ക്കാണ് ശാർക്കര ദേവിക്ക് കാളിയൂട്ട് നടത്തി വരുന്നതെന്ന് ചരിത്ര രേഖകൾ പറയുന്നു. പൊന്നറ കുടുംബാംഗം കാട്ടാക്കട നാഗ ബ്രഹ്മത്തിൽ അശോക് കുമാറാണ് ഭദ്രകാളി വേഷം കെട്ടിയത്. പൊന്നറ കുടുംബത്തിലെ അജി ദാരികനായി.