വെഞ്ഞാറമൂട്: വേനൽ കടുത്തതോടെ ഗ്രാമീണ മേഖലകൾ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാണ്. കുളങ്ങളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞതും കിണറുകൾ വറ്റി തുടങ്ങിയതുമാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ നിർമാണ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കുഴൽ കിണറുകൾ വ്യാപകമായി കുഴിച്ചതാണ് കിണറുകളിൽ വെള്ളം വറ്റാൻ ഇടയായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഗൃഹ നിർമാണത്തിനും കുഴൽ കിണറുകൾ നിർമ്മിക്കുന്നത് നിയമങ്ങൾ കാറ്റിൽ പറത്തിയാണ്. ഒന്നര ലക്ഷം രൂപ നൽകിയാൽ ഒരു മാസത്തിനുള്ളിൽ കുഴൽകിണർ ശരിപ്പെടുത്തി നൽകുന്ന മാഫിയ സംഘമാണ് ഇതിനു പിന്നിൽ.

ജല ലഭ്യത കുറഞ്ഞ സാഹചര്യം മുതലെടുത്തു സ്വകാര്യ ടാങ്കറുകളിൽ ജല വിതരണം ആരംഭിച്ചിട്ടുണ്ട്. ഗാർഹികേതര ആവശ്യങ്ങൾക്ക് പുറമെ വീട്ടാവശ്യങ്ങൾക്കും വാഹനങ്ങളിൽ വിതരണം ചെയുന്ന വെള്ളത്തിന് 500 മുതൽ 1000രൂപ വരെ വാങ്ങുന്നുണ്ട്. പഞ്ചായത്തുകൾ നിർദ്ദേശിക്കുന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണത്തിനായി വാട്ടർ അതോറിട്ടിയാണ് വെള്ളം ശുദ്ധീകരിച്ചു നൽകുന്നത്. ജല അതോറിട്ടിയുടെ വാഹനങ്ങൾക്ക് പുറമെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ കുടിവെള്ള വിതരണമെന്ന് വാഹനത്തിന് പുറത്തു രേഖപ്പെടുത്തിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്. നിർമാണ മേഖലയ്ക്കും മറ്റു വ്യാപാര ആവശ്യങ്ങൾക്കും നൽകുന്ന വെള്ളമാണ് സ്വകാര്യ ഏജൻസികൾ കുടിവെള്ളമായി വിതരണം ചെയുന്നത്. ശുദ്ധീകരിച്ച ജലസ്രോതസുകളിൽ നിന്ന് മാത്രമേ കുടിവെള്ള വിതരണം നടത്താവൂ എന്ന നിയമവും സ്വകാര്യന്മാർ ചെവിക്കൊള്ളാറില്ല. കോളനികൾ ഉൾപ്പെടെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലകളിൽ വിതരണം ചെയുന്ന വെള്ളത്തിന്റെ ഗുണനിലവാരം കണക്കാക്കുന്നതിന് യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ല. ചൂട് കൂടിയതോടെ കോളറ ഉൾപ്പെടെയുള്ള രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടവർ മുന്നറിയിപ്പും നൽകുന്നു.