തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ 35.64 ലക്ഷം പേർ ദർശനം നടത്തിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ പറഞ്ഞു. നടവരവായി 269.37 കോടി കിട്ടിയപ്പോൾ 38.01 കോടി ചെലവായെന്നും ഐഷാ പോറ്റിയുടെ ചോദ്യത്തിന് മറുപടി നൽകി.സ്വകാര്യമേഖലയിലെ സംവരണം നയപരമായ കാര്യമായതിനാൽ ചർച്ചകൾക്കുശേഷമേ അന്തിമതീരുമാനത്തിലെത്തുകയുള്ളൂവെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു. കെ. കുഞ്ഞിരാമൻ, എസ്. ശർമ, കെ. ബാബു, എ.പി അനിൽകുമാർ, ചിറ്റയം ഗോപകുമാർ, ഐ.സി ബാലകൃഷ്ണൻ, പുരുഷൻ കടലുണ്ടി, പി.ജെ ജോസഫ്, ബി. സത്യൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, രമേശ് ചെന്നിത്തല തുടങ്ങിയവർക്കാണ് ഈ മറുപടി നൽകിയത്.
ജി.എസ്.ടി നടപ്പിലാക്കിയതിനുശേഷം വ്യാപകമായ നികുതി വെട്ടിപ്പ് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി തോമസ് ഐസക്. വാർഷിക റിട്ടേണുകൾ യഥാസമയം ലഭ്യമാകാത്തതും ഇ-വേ ബിൽ തത്സമയം ഡൗൺലോഡ് ചെയ്ത് കിട്ടാത്തതുമെല്ലാം നികുതി വെട്ടിപ്പ് പരിശോധിച്ച് സ്ഥിരീകരിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിച്ചതായി വി.ഡി സതീശനെ മന്ത്രി അറിയിച്ചു.
സിനിമാമേഖലയുടെ സമഗ്രപരിഷ്‌കരണത്തിനായി രൂപീകരിക്കുന്ന സിനിമാ റെഗുലേറ്ററി അതോറിട്ടിയുടെ കരട് ബിൽ ഉടൻ തയ്യാറാകുമെന്ന് വി.കെ ഇബ്രാഹിംകുഞ്ഞ്, മഞ്ഞളാംകുഴി അലി, എൻ.എ നെല്ലിക്കുന്ന്, എം.ഉമ്മർ എന്നിവരെ മന്ത്രി എ.കെ. ബാലൻ അറിയിച്ചു.