pc-george

തിരുവനന്തപുരം: നിയമസഭയിലെ ജീവനക്കാരോട് ക്ഷുഭിതനായ പി.സി. ജോർജിനെ സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ ശാസിച്ചു. ചോദ്യോത്തരവേളയിൽ കെ.എൻ.എ. ഖാദർ സംസാരിക്കുന്നതിനിടെയാണ് താൻ നൽകിയ കത്ത് നിയമസഭാ ഉദ്യോഗസ്ഥർ സ്‌പീക്കർക്ക് കൈമാറിയില്ലെന്ന് ആരോപിച്ച് ജോർജ് എഴുന്നേറ്റത്. എന്താണ് കാര്യമെന്ന് സ്‌പീക്കർ ചോദിച്ചു. കത്ത് നൽകിയില്ലെന്ന് ജോർജ് പറഞ്ഞപ്പോൾ അതൊക്കെ അവർ തന്നോളും,​ ഇങ്ങനെയാണോ സഭയിൽ പെരുമാറുന്നത്,​ ഇതൊന്നും ശരിയല്ലെന്ന് സ്‌പീക്കർ പറഞ്ഞു.

ജീവനക്കാരെ എടോ പോടോ എന്നൊന്നും വിളിക്കേണ്ട. താങ്കൾക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കിൽ എഴുതിത്തന്നാൽ മതി. ഇരിക്കവിടെ എന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പും നൽകി. ജീവനക്കാരോട് എന്തും വിളിച്ചു പറയരുത്. അവർ ഒരുപാട് ജോലികൾ ഒരുമിച്ചാണ് ചെയ്യുന്നത്. ചിലപ്പോൾ താങ്കൾ നൽകിയ കത്ത് തരാൻ വൈകിയിട്ടുണ്ടാകും. ഇവിടെ സ്‌പീക്കറുമായി അംഗങ്ങൾക്ക് സംസാരിക്കുന്നതിന് ചാറ്റ് സംവിധാനമുണ്ട്,​ അതുപയോഗിക്കാം - സ്‌പീക്കർ പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങളും ജോർജിന്റെ നടപടി ശരിയല്ലെന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു.