photo

നെടുമങ്ങാട് :വനിത എക്സൈസ് ഓഫീസറെയടക്കം നിരവധി വഴിയാത്രികരെ തടഞ്ഞ് മാല പിടിച്ചു പറിച്ച കേസിൽ മൂന്ന് പ്രതികളെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് 10-ാം കല്ല് പറമുട്ടം ഷെറീന മൻസിലിൽ എസ്.മൂഹമ്മദ് ഷെഫീൻ (23), കരകുളം കായ്പാടി ലക്ഷംവീട് കോളനിയിൽ കരിയ്ക്കകത്ത് വീട്ടിൽ എം.മൂഹമ്മദ് മാഹീൻ (23),പൂതുകുളങ്ങര പള്ളിവിള ഷാഹിദ മൻസിലിൽ അസിഫ് കെ.അലി (22) എന്നിവരാണ് അറസ്റ്റിലായത്.ആനാട് സ്വദേശിയും വനിത എക്സൈസ് ഓഫീസറുമായ മഞ്ജുഷ കഴിഞ്ഞ 3ന് രാത്രി 8.45 ഓടെ ഡ്യൂട്ടി കഴിഞ്ഞ് സ്ക്കൂട്ടറിൽ വീട്ടിലേക്ക് പോകവേ,കൈകാണിച്ച് തടഞ്ഞു നിർത്തി മാല പിടിച്ചു പറിക്കുകയുമായിരുന്നു.മൂഹമ്മദ് ഷെഫീൻ, മൂഹമ്മദ് മാഹീൻ എന്നിവരാണ് ഈ കേസിൽ അറസ്റ്റിലായത്. 25ന് രാത്രി എട്ടു മണിയോടെ കുളവികോണം ജംഗ്ഷന് സമീപം മൂത്താംകോണം സ്വദേശി ഭാസ്കരനെ തടഞ്ഞ് മാല പിടിച്ചു പറിച്ച കേസിലാണ് മൂഹമ്മദ് ഷെഫീനും അസിഫ് കെ.അലിയും പിടിയിലായത്. ഈ കേസിൽ മൂന്നാം പ്രതിയായിരുന്ന വട്ടിയൂർക്കാവ് സ്വദേശി ശ്രീജിത്ത് നേരത്തെ അറസ്റ്റിലായിരുന്നു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.നെടുമങ്ങാട് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ വി .രാജേഷ് കുമാർ,എസ്.ഐമാരായ സുനിൽഗോപി, ശ്രീകുമാർ, എ.എസ്.ഐമാരായ പ്രദീപ്, ഫ്രാങ്ക്ളിൻ, വിജയൻ, എസ്.സി.പിഒമാരായ ബിജു, രാജേഷ്,സി.പി.ഒ സനൽ രാജ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.