ponkala

തിരുവനന്തപുരം : അനന്തപുരിയിലേക്ക് എത്തുന്ന ഭക്തലക്ഷങ്ങൾ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് നഗരത്തിൽ നിന്ന് മടങ്ങിക്കഴിഞ്ഞാൽ മണിക്കൂറുകൾക്കുള്ളിൽ നഗരം ക്ലീനാകും. പിന്നാലെ സിനിമാമഴയും പെയ്തിറങ്ങും. ഇതിനായി വിപുലമായ സംവിധാനമാണ് നഗരസഭ ഒരുക്കിയിരിക്കുന്നത്. ആദ്യം മാലിന്യം നീക്കാൻ പടയിറങ്ങും.

ആറ് മണിക്കൂർ കൊണ്ട് ശുചീകരണം പൂർത്തിയാക്കും. മാലിന്യം നീക്കം ചെയ്യാൻ 60 ലോറി, 25 പിക്കപ്പ് ആട്ടോ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണത്തിന് 650 സ്ഥിരം ജീവനക്കാരും 370 താത്കാലിക ജീവനക്കാരും കൂടാതെ ആറ്റുകാൽ പൊങ്കാലയ്ക്ക് മാത്രമായി നിയോഗിച്ച 2400 താത്കാലിക ജീവനക്കാരും ഉൾപ്പെടെ 3420 പേർ രംഗത്തിറങ്ങും.

ആദ്യം പ്രധാന റോഡുകളായ സ്റ്റാച്യു, കിഴക്കേകോട്ട, കരമന, പാളയം തുടങ്ങിയ സ്ഥലങ്ങളും പിന്നാലെ ഇടറോഡുകളും വൃത്തിയാക്കും. സ്റ്റാച്യു, കിഴക്കേകോട്ട, ആറ്റുകാൽ, മണക്കാട്, പാളയം, നന്ദാവനം, പട്ടം തുടങ്ങി പ്രധാന നഗരവീഥികളിൽ മുഴുവൻ പൊങ്കാല മാലിന്യങ്ങൾ പൂർണമായും നീക്കം ചെയ്യും. ശേഖരിക്കുന്ന മാലിന്യങ്ങൾ അതത് പ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് നശിപ്പിക്കും. രാത്രി 11ഓടെ പൂർണമായും ശുചീകരണം പൂർത്തിയാക്കാനുള്ള പദ്ധതിയാണ് നഗരസഭ അധികൃതർ തയ്യാറാക്കിയിരിക്കുന്നത്. ഹെൽത്ത് ഓഫീസർ ശുചീകരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കും. 65 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ, 27 ഹെൽത്ത് ഇൻസ്‌പെക്ടർ, 2ഹെൽത്ത് സൂപ്പർവൈസർ എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ജലവിതരണത്തിന് 7 വാട്ടർ ടാങ്കർ ലോറി, 25 വാട്ടർ ടാങ്ക് വിവിധയിടങ്ങളിൽ വാട്ടർ കിയോസ്‌കുകൾ, ക്ഷേത്രപരിസരത്ത് താത്കാലിക ടാപ്പുകൾ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

സിനിമാമഴ ഇങ്ങനെ


ഇക്കുറി 2.10നാണ് നിവേദ്യം. 4 മണിയോടെ തിരക്ക് ഒഴിയുമെന്നാണ് കണക്ക് കൂട്ടൽ. 6 മണിക്കുള്ളിൽ എല്ലാ പ്രദേശങ്ങളിൽ നിന്നും ലോറിയിൽ 1 ലോഡ് മാലിന്യം നീക്കം ചെയ്യും. തുടർന്ന് രാത്രി 9മണിയോടെ

നഗരത്തിൽ കൃത്രിമ മഴപെയ്യിക്കും. സ്റ്റാച്യുവിൽ നിന്ന് ആരംഭിച്ച് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് കിഴക്കേകോട്ട മുതൽ കവടിയാർ വരെയുള്ള റോഡാണ് കഴുകി വൃത്തിയാക്കുന്നത്. സിനിമാ ഷൂട്ടിംഗിൽ കൃത്രിമ മഴ പെയ്യിക്കുന്ന തരംഗിണിക്കൊപ്പം ടാങ്കർ ലോറി അസോസിയേഷന്റെ സഹകരണത്തോടെയാണ് മഴപെയ്യിക്കുന്നത്. കുടിക്കാൻ യോജ്യമല്ലാത്ത നിർമ്മാണങ്ങൾക്ക് ഉപയോഗിക്കുന്ന രണ്ടര ലക്ഷം ലിറ്റർവെള്ളം ഉപയോഗിച്ചാണ് നഗരം കഴുകുന്നത്. ടാങ്കറുകൾ ഉൾപ്പെടെ 30 വാഹനങ്ങൾ ഇതിനായി രംഗത്തിറങ്ങും. ഇതുപയോഗിച്ചാണ് നഗരം കഴുകി വൃത്തിയാക്കുക.

കല്ലുകൾ ശേഖരിക്കാൻ പ്രത്യേക സംഘം


പൊങ്കാല കഴിഞ്ഞാലുടൻ കല്ലുകൾ ശേഖരിക്കാനായി നഗരസഭ പ്രത്യേക ടീമിനെ രംഗത്തിറക്കും. 250 പേരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. യുവജനക്ഷേമ ബോർഡിന്റെ 400 വോളന്റിയർമാരെ കൂടാതെ സന്നദ്ധ സംഘടനാ പ്രവർത്തകരും ഉണ്ടാകും. ശേഖരിക്കുന്ന കല്ലുകൾ നഗരത്തിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിൽ സുരക്ഷിതമായി കൂട്ടിവയ്ക്കും. ഈ കല്ലുകൾ കേന്ദ്ര, സംസ്ഥാന ഭവനനിർമ്മാണ പദ്ധതികളുടെ ഭാഗമായി വീടുവയ്ക്കുന്ന ദരിദ്രരെ കൗൺസിലർമാരുടെ സഹായത്താൽ കണ്ടെത്തി സൗജന്യമായി മുൻവർഷങ്ങളിലെ പോലെ നൽകും.

നോ പ്ലാസ്റ്റിക്

പ്ലാസ്റ്റിക് ഒഴിവാക്കി പൂ‌ർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് പൊങ്കാല നടത്തുന്നത്. അന്നദാനം നടത്തുന്നവർ സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണമെന്ന് നഗരസഭ കർശന നിർദേശം നൽകിയിട്ടുണ്ട്.
പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് അന്നദാനം നടത്തുന്നവർക്ക് അവാർഡും ലംഘിക്കുന്നവർക്ക് പിഴയുയും ചുമത്തും. നഗരസഭയുടെ നേതൃത്വത്തിൽ ഒരു രൂപയ്ക്ക് 3000 പ്ലേറ്റും 50 പൈസയ്ക്ക് പതിനായിരം സ്റ്റീൽ ഗ്ലാസും വാടകയ്ക്ക് നൽകും.
കഴിഞ്ഞ വർഷങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയപ്പോൾ മാലിന്യത്തിന്റെ അളവ് 350 ടണ്ണിൽ നിന്ന് 67 ടണ്ണായി കുറയ്ക്കാൻ കഴിഞ്ഞിരുന്നു.

" ഗ്രീൻപ്രോട്ടോക്കോൾ പാലിക്കാൻ ഭക്തർ പ്രത്യേകം ശ്രദ്ധിക്കണം. പ്ലാസ്റ്റിക് ഒരുതരത്തിലും അനുവദനീയമല്ല. പൊങ്കാല കഴിഞ്ഞാലുടൻ മാലിന്യം നീക്കം ചെയ്യുന്നതിന് വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്."

- കെ.ശ്രീകുമാർ
മേയർ