attukal

തിരുവനന്തപുരം: മനസുരുകുന്ന പ്രാർത്ഥനയോടെ ഭക്ത ലക്ഷങ്ങൾ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കും

ലക്ഷക്കണക്കിന് അടുപ്പുകളിൽ അഗ്നിജ്വലിക്കുന്ന പുണ്യ മുഹൂർത്തത്തിന് ഇനി മണിക്കൂറുകൾ മാത്രം.

രാവിലെ 10.20നാണ് അടുപ്പുവെട്ട്. ലോകത്ത് മറ്റൊരു ആരാധനാലയത്തിലും കാണാത്തത്ര വിപുലമായ ആത്മസമർപ്പണത്തിനാണ് അനന്തപുരിയും പരിസരദേശങ്ങളും വീണ്ടും സാക്ഷ്യം വഹിക്കുന്നത്.

ആറ്റുകാലമ്മയുടെ തിരുനടയിലെ പണ്ടാര അടുപ്പിൽ ജ്വലിപ്പിക്കുന്ന അഗ്നി നിമിഷങ്ങൾക്കകം നാടാകെ ഒരുക്കിയിരിക്കുന്ന അടുപ്പുകളിലേക്ക് പകരും. ''അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീനാരായണ ഭദ്രേനാരായണ" മന്ത്രങ്ങളാൽ അനന്തപുരിയുടെ ആകാശവും ഭൂമിയും മുഖരിതമാവും.
അടുപ്പ്‌വെട്ട് ചടങ്ങിനു മുന്നോടിയായി ശുദ്ധപുണ്യാഹം തളിക്കും. ക്ഷേത്രതന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്ന് മേൽശാന്തി പി. ഈശ്വരൻ നമ്പൂതിരിക്ക് കൈമാറും. വലിയതിടപ്പള്ളിയിലെ അടുപ്പ് കത്തിച്ച ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്ക് കൈമാറും. ചെറിയതിടപ്പള്ളിയിലെ അടുപ്പ് ജ്വലിപ്പിക്കുന്നത് സഹമേൽശാന്തിയാണ്. ഇവിടെ നിന്ന് പണ്ടാര അടുപ്പിലേക്ക് തീ പകരുമ്പോൾ ചെണ്ടമേളം മുഴങ്ങും ഒപ്പം വെടിക്കെട്ടും. ഭക്തവനിതകൾ വായ്‌ക്കുരവകളോടെ ആ മുഹൂർത്തത്തെ എതിരേൽക്കും.
പൊങ്കാലക്കലങ്ങളിൽ പകർന്നുവച്ച വെള്ളം തിളയ്ക്കാൻ പിന്നെ നിമിഷങ്ങളേ വേണ്ടൂ. ദേവിയെ വണങ്ങി തിളച്ച വെള്ളത്തിലേക്ക് ധാന്യമണികൾ സമർപ്പിക്കും.
ക്ഷേത്രത്തിൽ നിന്നുള്ള അറിയിപ്പുകൾ കേൾക്കാൻ സാധിക്കാത്ത പ്രദേശങ്ങളിൽ പൊലീസ് മൈക്കിലൂടെ തീപകരേണ്ട സമയം അറിയിക്കും.

 നിവേദ്യം 2.10ന്
ഉച്ചയ്ക്ക് 2.10നാണ് പൊ​ങ്കാല നിവേദ്യം. ആ നിമിഷം ആകാശത്തുനിന്നു പൂവർഷമുണ്ടാവും. സെസ്ന വിമാനത്തിലാണ് പൂക്കൾ വർഷിക്കുന്നത്. ആറ്റുകാൽ ക്ഷേത്രത്തിൽനിന്നു പകർന്നെത്തിച്ച തീർത്ഥം 250 ഓളം പൂജാരിമാർ ദേവിയുടെ അനുഗ്രഹമായി തളിക്കും. ഇതോടെ ആത്മനിർവൃതിപൂകിയ മനസുമായി ഭക്തർ വീടുകളിലേക്കു മടങ്ങും.