rly

വർക്കല: വഴി കെട്ടിയടച്ചതു മൂലം ചെറുകുന്നം നിവാസികൾ യാത്രാസൗകര്യമില്ലാതെ നട്ടം തിരിയുന്നു. വർക്കല റെയിൽവേ സ്റ്റേഷന് കിഴക്ക് വശത്ത് താമസിക്കുന്നവരാണ് കാൽനടയാത്രാ സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്നത്.

പഴയ ചങ്ങല ഗേറ്റിനും വി.ആർ. കോളേജിനും സമീപത്തുള്ള ട്രാക്കുകൾ മറികടന്നാണ് ഇവ‌ർ പ്രധാന റോഡിലേക്ക് ഇറങ്ങിയിരുന്നത്. റെയിൽവേ സേഫ്റ്റി കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് വഴി കെട്ടിയടച്ചത്. പ്രദേശവാസികൾക്ക് പ്രതിഷേധം ശക്തമാണ്. മഴക്കാലത്ത് റോഡിൽ നിന്ന് ട്രാക്കിലേക്ക് മണ്ണ് ഒലിച്ചിറങ്ങുന്നു എന്നാണ് റെയിൽവേയുടെ പരാതി. പൊതുജനങ്ങളുടെ പരാതികൾക്ക് പരിഹാരം കണ്ടതിന് ശേഷം മാത്രമേ നടപടികൾ സ്വീകരിക്കാവൂ എന്ന് അഡ്വ. വി. ജോയി എം.എൽ.എ തിരുവനന്തപുരം ഡിവിഷണൽ മാനേജർ ഉൾപ്പെടെയുള്ള റെയിൽവേ അധികൃതരോട് അഭ്യർത്ഥിച്ചിട്ടും മുഖവിലയ്ക്കെടുക്കാതെയാണ് അധികൃതർ നിലപാട് സ്വീകരിച്ചതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. വഴികെട്ടിയടച്ച് യാത്രാസൗകര്യം തടസപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട് ചെറുകുന്നം സ്റ്റാർലെയിൻ റസിഡന്റ്സ് അസോസിയേഷൻ, നേതാജി റസിഡന്റ്സ് അസോസിയേഷൻ, വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സംഘടനകളും നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. ട്രാക്കുകളിൽ ഫെൻസിംഗ് ഉൾപ്പെടെയുളള സംവിധാനങ്ങൾ ഒരുക്കുമ്പോൾ ഒരാൾക്ക് കടന്നുപോകുന്നതിനുള്ള ഗ്യാപ്പ് സജ്ജമാക്കുന്നത് പതിവാണ്. എന്നാൽ വർക്കലയിൽ ജനപ്രതിനിധികളോടു പോലും ചർച്ച ചെയ്യാതെ ഉദ്യോഗസ്ഥ ലോബികളുടെ പിടിവാശി നടപ്പാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. നടപടിക്കെതിരെ കേന്ദ്ര റെയിൽവേ മന്ത്റിക്ക് പരാതി നൽകാനാണ് നാട്ടുകാരുടെ തീരുമാനം.