corona

തിരുവനന്തപുരം : കൊറോണ രോഗത്തിനെതിരെ ശക്തമായ പ്രതിരോധ നടപടികളുമായി അതീവ ജാഗ്രത പാലിക്കുന്ന കേരളത്തിൽ ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതും ലഭിച്ച പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയതും ആശ്വാസം പകർന്നു.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ഇറ്റലിയിൽ നിന്ന് പത്തനംതിട്ടയിൽ എത്തിയ മൂന്നംഗ കുടുംബവുമായി സമ്പർക്കം പുലർത്തിയ മൂന്ന് ജില്ലകളിലെ 1160 പേരെ നിരീക്ഷണത്തിലാക്കിയെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പത്തനംതിട്ടയിൽ ഇവരുമായി സമ്പർക്കം പുലർത്തിയ 969 പേരെയാണ് കണ്ടെത്തിയത്. ഇതിൽ 129 പേർ ഹൈറിസ്‌ക് വിഭാഗത്തിലാണ്. ഇവരിൽ 13ശതമാനം 60വയസിൽ കൂടുതലുള്ളവരാണ്.

കോട്ടയത്ത് ഇവരുമായി ബന്ധപ്പെട്ട 60പേരെയാണ് തിരിച്ചറിഞ്ഞത്. എറണാകുളത്ത് ഇവരിൽ നിന്ന് വൈറസ് ബാധിച്ച മൂന്ന് വയസുള്ള കുഞ്ഞുമായും മാതാപിതാക്കളുമായും സമ്പർക്കം പുലർത്തിയ 131പേരെയും കണ്ടെത്തി. ഇതിൽ 33പേർ ഹൈ റിസ്‌ക് ഉള്ളവരാണ്.

പത്തനംതിട്ടയിൽ എത്തിയ മൂന്നു പേർ പോയ സ്ഥലം, സമയം, തീയതി എന്നിവ അടങ്ങുന്ന റൂട്ട് മാപ്പ് പുറത്തിറക്കിയതിന് പിന്നാലെ നിരവധി പേർ കാൾ സെന്ററുമായി ബന്ധപ്പെട്ടു ഇതോടെയാണ് മണിക്കൂറുകൾക്കുള്ളിൽ ഇത്രയേറെ ആളുകളെ നിരീക്ഷണത്തിലാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി ശൈലജ പറഞ്ഞു. കൊച്ചി വിമാനത്താവളത്തിൽ നിരീക്ഷണം കർശനമായി തുടരുകയാണ്. ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 85വയസിന് മുകളിൽ പ്രായമുള്ള രണ്ട് പേരുടെ ആരോഗ്യ നിലയിൽ ചെറിയ വ്യത്യാസം വന്നിരുന്നെങ്കിലും ഇപ്പോൾ തൃപ്തികരമാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കയ്ക്ക് വകയില്ലെന്നും ഉന്നതലയോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.

അതേസമയം, തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ സാമ്പിൾ പരിശോധന ആരംഭിച്ചു

വിവിധ ജില്ലകളിൽ നിരീക്ഷണത്തിൽ 3313 പേർ

വീടുകളിൽ നിരീക്ഷണത്തിൽ 3020 പേർ

ആശുപത്രികളിൽ 293പേർ

 പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 1179

 889 സാമ്പിളുകളുടെ ഫലം നെഗറ്റിവ്

213 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്

എല്ലാവർക്കും മാസ്ക് വേണ്ട

കൊറോണ രോഗലക്ഷണങ്ങൾ ഉള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് ധരിക്കണം. ഉപയോഗശേഷം മാസ്‌ക് ശാസ്ത്രീയമായി സംസ്‌കരിക്കണം. പുറത്തുപോയി വരുന്നവർ സോപ്പ് ഉപയോഗിച്ച് കൈകഴുകണം. സാനിറ്റൈസർ ലഭ്യത കുറവ് പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്.

ലക്ഷണം ഉള്ളവർ പരീക്ഷയ്ക്ക് പോകരുത്

രോഗലക്ഷണങ്ങളുള്ളവർ പരീക്ഷയെഴുതാൻ പോകരുതെന്ന് മന്ത്രി ആവർത്തിച്ചു. നിരീക്ഷണത്തിലുള്ള വീടുകളിലെ കുട്ടികൾക്ക് പ്രത്യേക മുറിയും സൗകര്യങ്ങളും സ്‌കൂൾ അധികൃതർ ഒരുക്കണം. വിദ്യാഭ്യാസ വകുപ്പിന്റെ സഹായത്തോടെ 40 ലക്ഷം കുട്ടികളിൽ ബോധവത്ക്കരണം നടത്തി.

ഇറ്റലിയിൽ നിന്നെത്തിയവരെ വിമാനത്താവളത്തിൽ സ്വീകരിച്ച ചെങ്ങളം സ്വദേശികളായ മകളും മരുമകനും പനിക്ക് ചികിത്സ തേടിയ കോട്ടയം തിരുവാതുക്കൽ കവലയിലെ എബി ക്ലിനിക്ക് കളക്ടർ അടപ്പിച്ചു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള 89 വയസുള്ള മാതാവിന്റെയും 96 വയസുള്ള പിതാവിന്റെ നിലയും മോശമാണെന്ന് സൂചനയുണ്ടായിരുന്നു. ഇവരുടെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഒടുവിലത്തെ റിപ്പോർട്ട്.