ചിറയിൻകീഴ്: ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പ്രോഗ്രാമുകൾ, അശ്വതി നാളിലെ ഉരുൾ വഴിപാട് എന്നിവ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലും സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലും പൂർണമായും ഒഴിവാക്കി ഉത്സവം നടത്താൻ തീരുമാനിച്ചതായി ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു. ഭരണി നാളിലെ ഗരുഡൻ തൂക്കം ആചാരത്തിന് വേണ്ടി രണ്ട് തൂക്ക വില്ലുകളിലും ഒരോ തൂക്കം വീതമായി പരിമിതപ്പെടുത്തും. സാധാരണ രീതിയിൽ 201 പേരാണ് ഇവിടെ തൂക്ക വില്ലേറുന്നത്. ഉത്സവബലി, പള്ളിവേട്ട, തിരു ആറാട്ട് എന്നീ ചടങ്ങുകൾ ഭക്തജനങ്ങളുടെ തിരക്ക് ഒഴിവാക്കി നടത്തും. അന്നദാനം ഒഴിവാക്കിയിട്ടുണ്ട്. വൈദ്യുത ദീപാലാങ്കാരം ക്ഷേത്ര ചുറ്റമ്പലത്തിനകത്ത് മാത്രമായി ചുരുക്കിയിട്ടുണ്ട്. പറമ്പ് ലേല നടപടികൾ നടന്നു വരികയാണ്. മീനഭരണി മഹോത്സവം19ന് തൃക്കൊടിയേറി 28 ന് തിരു ആറോട്ടുകൂടി അവസാനിക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ആചാരചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശപ്രകാരമാണ് ക്ഷേത്രോപദേശക സമിതി ഈ തീരുമാനത്തിൽ എത്തിയത്. കേരള സർക്കാരോ, ദേവസ്വം ബോർഡോ ഇപ്പോൾ എടുത്ത തീരുമാനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുകയാണങ്കിൽ അടിയന്തരമായി യോഗം കൂടി ഉചിതമായ തീരുമാനമെടുക്കുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എസ്. വിജയകുമാർ, സെക്രട്ടറി അജയൻ ശാർക്കര, മിഥുൻ ടി. ഭദ്രൻ, മണികുമാർ ശാർക്കര, ഷിബു, സുധീഷ് കുമാർ എന്നിവർ സംയുക്തമായി പത്രസമ്മേളനത്തിൽ അറിയിച്ചു.