vehicle

കിളിമാനൂർ: സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി തൊണ്ടി വാഹനങ്ങൾ. കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് സംസ്ഥാന പാതയോട് ചേർത്തിട്ടിരിക്കുന്നത്. ഇതുവഴി പോകുന്ന മറ്റു വാഹനങ്ങൾക്കും കാൽ നടയാത്രക്കാർക്കും ഭീഷണിയായി മാറിയിരിക്കുകയാണിത്.പൊലീസ് സ്റ്റേഷനിൽ എത്തിക്കുന്ന മറ്റ് വാഹനങ്ങളും പാതയുടെ ഇരുവശങ്ങളിലുമായാണ് ഇട്ടിരിക്കുന്നത്. സംസ്ഥാന പാതയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്ന പഴയ റോഡിലും നിരവധി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. ദിവസേന നിരവധി അപകടങ്ങൾ നടക്കുന്ന ഇവിടെ ഇത്തരത്തിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളും അപകടങ്ങൾക്ക് കാരണമാകുന്നു. കാൽ നട യാത്രക്കാർക്ക് സഞ്ചരിക്കാൻ പറ്റാത്ത വിധത്തിൽ വാഹനങ്ങൾ ഇട്ടിരിക്കുന്നതിനാൽ റോഡിലൂടെ ഇറങ്ങി നടക്കുന്നത് അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നു. പൊലിസ് സ്റ്റേഷന് ദൂരെ മാറ്റി ഇട്ടിരിക്കുന്ന തൊണ്ടി വാഹനങ്ങൾ മോഷണം പോയ സംഭവങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. കഴക്കൂട്ടം മുതൽ അടൂർ വരെയുള്ള റോഡ് വികസനത്തിന്റെ ഭാഗമായി സുരക്ഷാ ഇടനാഴി എന്ന പേരിൽ റോഡ് വികസനവും, നടപ്പാത നിർമ്മാണവും നടന്നു വരുന്ന ഈ കാലയളവിൽ ഇത്തരത്തിൽ വാഹനങ്ങൾ ഇട്ടിരിക്കുന്നത് കാൽനടയാത്രക്കാരെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. അപകടത്തിൽ പെട്ട വാഹനങ്ങൾ യഥാസമയം നീക്കം ചെയ്യുന്നതിലെ കാലതാമസവും,അപകടപ്പെടുന്ന വാഹനങ്ങൾക്കോ,ഡ്രൈവർക്കോ രേഖകളില്ലാത്തതിനാൽ ഉടമ വാഹനം എടുക്കാൻ വരാത്തതുമാണ് ഇത്തരത്തിൽ വാഹനങ്ങൾ കുന്നുകൂടുന്നതിന് കാരണമാകുന്നത്. ഒരു നിശ്ചിത കാലത്തിനുള്ളിൽ ഇത്തരം വാഹനങ്ങൾ ഉടമ ഹാജരായില്ലങ്കിൽ പൊളിച്ചു മാറ്റുകയോ,ലേലത്തിൽ വിൽക്കുകയോ ചെയ്താൽ ആശ്വാസമാകുമെന്ന് പൊലീസ് പറയുന്നു.

 പ്രധാന ആവശ്യം :

ഇത്തരത്തിൽ പിടിച്ചെടുന്ന വാഹനങ്ങളിടുന്നതിന് അധികൃതർ സ്ഥലം കണ്ടെത്തണം

ബാധിക്കുന്നത്

 സംസ്ഥാന പാതയ്ക്ക് സമാന്തരമായി പഴയ റോഡിന് ഇരു വശമാണ് കൂടുതൽ വാഹനങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്. വാഹനം തുരുമ്പെടുത്തും, കാടുകയറി കിടക്കുന്ന ഇവിടെയാണ് അറൂന്നൂറിലേറെ കുട്ടികൾ പഠിക്കുന്ന യു.പി സ്കൂളും, നിരവധി ഭക്തർ എത്തുന്ന ശാസ്താ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്നവർ ഇഴജന്തുക്കളുടെ ഭീഷണിയിലുമാണ്.

 ഇതിലൂടെ കടന്നുപോകുന്ന പൈപ്പ് ലൈനുകൾ പലപോഴും പൊട്ടുമ്പോഴും വാഹനങ്ങൾ ഇങ്ങനെ ഇട്ടിരിക്കുന്നതിനാൽ വാട്ടർ അതോറിട്ടിക്ക് ശരിയാക്കാൻ കഴിയാറില്ല.

ഇത്തരത്തിലുള്ള വാഹനങ്ങൾ നടപടിക്രമം പൂർത്തിയാക്കി ലേലം ചെയ്യാനുള്ള നിയമ സാധുത പരിശോധിക്കും. വാഹനങ്ങൾ ഇടാനുള്ള സ്ഥലം കണ്ടെത്താൻ പഞ്ചായത്തുമായി ആലോചിക്കും.സംസ്ഥാന പാതയിലെ വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.

ബി. സത്യൻ എം.എൽ.എ