mask

തിരുവനന്തപുരം: കൊറോണയെ പ്രതിരോധിക്കാൻ ഇനി മാസ്ക് കിട്ടാനില്ലെന്ന വിഷമംവേണ്ട. പൂജപ്പുര സെൻട്രൽ ജയിലിൽ തുണി മാസ്കുകൾ റെഡി. കൊറോണ വൈറസ് ഭീതി വ്യാപിച്ചതോടെ സംസ്ഥാനത്ത് മാസ്കുകൾക്ക് വലിയ തോതിൽ ക്ഷാമം അനുഭവപ്പെട്ടിരുന്നു. മാസ്കിന് ആവശ്യക്കാരേറിയപ്പോൾ വിലയും കൂടി. പലയിടത്തും പല വിലയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ജയിലുകളിൽ മാസ്ക് നിർമ്മാണം ആരംഭിച്ചത്.

ജയിലിൽ രണ്ടു ദിവസം കൊണ്ട് 2000 ത്തോളം മാസ്കുകളാണ് തയ്യാറാക്കിയത്. രാവും പകലുമായി ജയിലിലെ 20 ഒാളം അന്തേവാസികളുടെ കഠിനശ്രമത്തിന്റെ ഫലമാണ് ചുരുങ്ങിയ സമയം കൊണ്ട് ഇത്രത്തോളം ഉണ്ടാക്കാൻ സാധിച്ചത്. രണ്ടു കളറുകളിലായി ടൂ ബൈ തുണികൾ ഉപയോഗിച്ചാണ് മാസ്കുകൾ തയ്യാറാക്കുന്നത്. ഒരുമീറ്റർ തുണി കൊണ്ട് 10 ഒാളം മാസ്കുകൾ നിർമ്മിക്കും.

കൂടാതെ രണ്ടു ലെയറുകളിലായി വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലാണ് മാസ്കുകൾ. ഇവയ്ക്ക് 10 രൂപയിൽ താഴെയായിരിക്കും വിലയെന്ന് അധിക‌ൃതർ അറിയിച്ചു. ദക്ഷിണ മേഖല ഡി.ഐ.ജി അജയകുമാ‌ർ, ജയിൽ ജോയിൻ സൂപ്രണ്ട് ബിനോദ് ജോർജ്ജ്, ബി.സുനിൽ കുമാർ, എഡിസ്റ്റർ ജോയി എന്നിവരുടെ നേതൃത്വത്തിലാണ് മാസ്കുകൾ തയ്യാറാക്കുന്നത്. മാസ്ക് നിർമ്മാണം ആരംഭിച്ചതോടെ ജയിലിലെ മറ്റ് തയ്യൽ യൂണിറ്റുകളുടെ പ്രവർത്തനം താത്കാലികമായി നിറുത്തിവച്ചു. കണ്ണൂർ, വിയ്യൂർ ജയിലുകളിലും മാസ്ക് നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. നിർമ്മാണം പൂർത്തികരിച്ച മാസ്കുകൾ ആവശ്യാനുസരണം ആരോഗ്യവകുപ്പിന് കൈമാറും.