ബാലരാമപുരം: മംഗലത്തുകോണം, ചാവടിനട, കട്ടച്ചൽക്കുഴി ഭാഗങ്ങളിൽ നടന്ന മോഷണങ്ങളിൽ പ്രതികളെ പൊലീസ് പിടികൂടി. കട്ടച്ചൽക്കുഴി ഞാറ്റടിത്തല വീട്ടിൽ വിപിൻ (21), നെല്ലിവിള വീട്ടിൽ ശ്രീനന്ദു എന്ന നന്ദു (18) എന്നിവരാണ് അറസ്റ്റിലായത്. സിസിലിപുരം ഉച്ചക്കട ജംഗ്ഷന് സമീപം ഉഷസിൽ അമലിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഹോണ്ട ആക്ടീവ, ഹെൽമെറ്റ്, ഷൂസുകൾ എന്നിവയും ചാവടിനട ചാമവിള ഷാരോൺ നിവാസിൽ സെൽവരാജന്റെ വീടിന്റെ കാർപോർച്ചിൽ സൂക്ഷിച്ചിരുന്ന നാല് കൂളറുകൾ, ഫാനുകൾ, ടോർച്ചുകൾ എന്നിവയും മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. സ്‌കൂട്ടറും കൂളറും മറ്റ് മോഷണവസ്‌തുക്കളും ഒന്നാം പ്രതി വിപിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. വിപിൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ബാലരാമപുരം സി.ഐ ജി. ബിനു, എസ്.ഐമാരായ വിനോദ് കുമാർ, തങ്കരാജ്, ഗ്രേഡ് എസ്.ഐ ഭുവനചന്ദ്രൻ, എസ്.സി.പി.ഒ സജിത്ത് ലാൽ, സി.പി.ഒ ശ്രീകാന്ത്, രാജൻ എന്നിവർ ചേർന്നാണ് മോഷ്ടാക്കളെ അറസ്റ്റുചെയ്‌തത്. പ്രതികളെ റിമാൻഡ് ചെയ്‌തു.