കിളിമാനൂർ: അശാസ്ത്രീയമായ ഓട നിർമ്മാണവും മാലിന്യ നിക്ഷേപവും ഓടകളെ നോക്കുകുത്തികളാക്കുന്നു. മഴക്കാലത്തിന് മുൻപ് ചെയ്യേണ്ട മഴക്കാല പൂർവ ശുചികരണം എങ്ങും ആരംഭിച്ചിട്ടില്ല.
സംസ്ഥാന പാതകൾക്കും ജില്ലാ പാതകൾക്കും അരികെ ലക്ഷങ്ങൾ മുടക്കി പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചിട്ടുള്ള ഓടകൾ നോക്കുകുത്തിയായതോടെ ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡുകളിലൂടെ പാഞ്ഞ് റോഡും, കച്ചവട സ്ഥാപനങ്ങളും മാലിന്യ കൂമ്പാരമാകുന്ന അവസ്ഥയാണുള്ളത്. കഴിഞ്ഞ ദിവസം പെയ്ത വേനൽ മഴയിൽ പൊട്ടി പൊളിഞ്ഞ ഓടകൾക്ക് ഇടയിലൂടെ പ്രദേശത്തെ മാലിന്യങ്ങൾ എല്ലാം റോഡിൽ കുന്നുകൂടി. കോടികൾ മുടക്കി നിർമ്മിക്കുന്ന റോഡുകൾ പോലും അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം കുത്തിയൊലിച്ചു വരുന്ന വെള്ളത്തിൽ തകരുകയാണ്. കെ.എസ്.ടി.പിയുടെ നേതൃത്വത്തിൽ കോടികണക്കിന് രൂപ ചിലവിട്ടാണ് സംസ്ഥാന പാതയായ എം.സി റോഡ് നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി റോഡരികിൽ ഓടകളുടെ നിർമ്മാണവും നടന്നിരുന്നു. അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം പല ഭാഗങ്ങളിലും ഓടകളിലൂടെ വെള്ളം ഒഴുകാത്ത അവസ്ഥയാണുള്ളത്. സ്വകാര്യ വ്യക്തികൾ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ഓടകൾ മൂടി വഴി ഉണ്ടാക്കിയത് ഓടകളിലെ ഒഴുക്ക് നിലയ്ക്കുന്നതിന് കാരണമായി.
ജില്ലയിലെ പ്രധാന റോഡായ കിളിമാനൂർ - ആലംകോട് റോഡിൽ ഓടകൾ പൊട്ടിപൊളിഞ്ഞിട്ട് കാലം ഏറെയായി. കേരള കൗമുദി ഉൾപ്പെടെയുള്ള മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെ ഓട വൃത്തിയാക്കാൻ പി.ഡബ്ല്യ.ഡി കരാറുകാരെ ഏൽപ്പിച്ചു. ഇവർ സ്ലാബ് ഇളക്കി മണ്ണ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി ഓടക്കരുകിലാണ് നിക്ഷേപിച്ചത്. ഇത് മഴ പെയ്യുന്നതോടെ വിണ്ടും ഓടകളിലേക്ക് പതിക്കും. വേനൽ കഴിഞ്ഞ് മഴ ശക്തമാകുന്നതോടെ ഇവിടുള്ള വ്യാപാര സ്ഥാപനങ്ങളിലേക്കും, റോഡിലേക്കും ഓടകളിൽ നിന്നുള്ള മാലിന്യങ്ങൾ ഒഴുകിയെത്തും.