corona-varkala

വർക്കല: റിസോർട്ടുകളിൽ താമസി ക്കുന്നവരുടെ ആരോഗ്യസ്ഥിതി കർശനമായി വിലയിരുത്താനും കൂട്ടംകൂടി നടക്കാതിരിക്കാനും ബീച്ച് ഉപയോഗിക്കാതിരിക്കാനും നിർദ്ദേശം നല്കി. മാർച്ച് 31-വരെ ബീച്ചിലെ ആഹാരസാധനങ്ങൾ വില്ക്കുന്ന കടകൾ ഒഴികെയുള്ളത് അടച്ചിടാനും തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ഉന്നതതലയോഗ തീരുമാനപ്രകാരമാണിത്.

പാപനാശം മേഖലയിലെ റിസോർട്ട് ഉടമകളുടെയും റസ്റ്റോറന്റ് ഉടമകളുടേയും കച്ചവടക്കാരുടേയും യോഗം വർക്കല മുൻസിപ്പൽ ഓഫീസിൽ ചേർന്നു. വി. ജോയി. എം.എൽ.എ മുൻസിപ്പൽ വൈസ് ചെയർമാൻ അനീജോ, താലൂക്ക് ഓഫീസർ വിനോദ് രാജ്, താലൂക്ക് ആശുപത്രി മെഡിക്കൽ ആഫീസർ ഡോ. ബിജു, മുൻസിപ്പൽ ഹെൽത്ത് ഉദ്യോഗസ്ഥർ, ടൂറിസം അസ്സോസിയേഷൻ ഭാരവാഹികളായ ഡോ: ലിം, ബൈജു, അജയൻ എന്നിവർ പങ്കെടുത്തു.

ഓരോ സ്ഥാപനത്തിന് മുൻപിലും വെള്ളവും സോപ്പും നിർബന്ധമായും വയ്ക്കുവാനും തീരുമാനിച്ചു. ആശാവർക്കർമാരുടെ യോഗം ചേർന്ന് അതതു വാർഡുകളിലെ പൊതുസ്ഥിതി പരിശോധിക്കാനും പുറത്തുനിന്ന് വരുന്നവരുടെ വിവരം അറിയുന്നതിനും തീരുമാനിച്ചു. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടത്തും. കൊറോണ വൈറസ് കണ്ടെത്തിയ ഇറ്റാലിയൻ പൗരനുമായി അടുത്ത് ഇടപഴകി എന്ന് കരുതുന്ന ഇറ്റാലിയൻ വനിത ഉൾപ്പെടെ അഞ്ചുപേരെ കൂടി ആശുപത്രിയിൽ പരിശോധിപ്പിച്ചു. കൂടുതൽ പ്രവർത്തനങ്ങൾ പ്ലാൻ ചെയ്യുന്നതിനുവേണ്ടി വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗം ഇന്ന് 11 മണിക്ക് മുൻസിപ്പൽ ഓഫീസിൽ ചേരും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുക്കും. കളക്ടർ ഡി.എം.ഒ എന്നിവരും മെഡിക്കൽ ടീമും ഉണ്ടാകും. പാപനാശത്ത് ഹെലിപ്പാട് മുതൽ മേഖലകളിലെ ഇട റോഡുകളിൽ പൊലീസിന്റെ നിരീക്ഷണം ഊർജ്ജിതപ്പെടുത്തി.

സ്വദേശികളും വിദേശികളുമായ ആൾക്കാർ പുതുതായി മേഖലയിൽ പ്രവേശിക്കുന്നതിന് കർശന വിലക്കേർപ്പെടുത്തി.

ഇവിടെ തങ്ങുന്ന വിദേശികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഏർപെടുത്തും. ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ ഭവനങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താനും തീരുമാനിച്ചു.