suneer

 22 പവൻ സ്വർണം കണ്ടെടുത്തു

ആലുവ: അങ്കമാലി വേങ്ങൂരിൽ എം.സി റോഡിനോട് ചേർന്ന് ആളില്ലാതിരുന്ന വീട് കുത്തിത്തുറന്ന് 40 പവൻ കവർന്ന കേസിൽ മുഖ്യപ്രതി അങ്കമാലി പൊലീസിന്റെ പിടിയിലായി. നെടുമങ്ങാട് അഴീക്കോട് സുനീറ മൻസിലിൽ സുനീർ മുഹമ്മദിനെയാണ് (30) നെടുമങ്ങാട് ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് അറസ്റ്റുചെയ്‌തത്. ഇയാളിൽ നിന്ന് 22 പവൻ കണ്ടെടുത്തതായി ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് പത്രസമ്മേളനത്തിൽ അറിയിച്ചു. കവർച്ചയിൽ മുഖ്യപ്രതിക്കൊപ്പമുണ്ടായിരുന്ന കൊല്ലം കടയ്ക്കൽ പ്രിയസദനത്തിൽ കൊപ്ര ബിജു എന്ന ബിജു വിശ്വനാഥൻ (40), സഹായം നൽകിയെന്ന് സംശയിക്കുന്ന കടയ്‌ക്കൽ സ്വദേശി പ്രവീൺ എന്നിവർ ഒളിവിലാണ്. ഫെബ്രുവരി 21നായിരുന്നു സംഭവം. വേങ്ങൂർ വിശ്വജ്യോതി സ്‌കൂളിന് സമീപം പുതുവൽകണ്ടത്തിൽ പി.പി. തിലകന്റെ വീട് കുത്തിത്തുറന്നാണ് സ്വർണം കവർന്നത്. തിലകനും കുടുംബവും ഗുരുവായൂർ ക്ഷേത്രദർശനത്തിന് പോയപ്പോഴായിരുന്നു സംഭവം. മോഷ്ടിച്ച സ്വർണം പലർക്കായിട്ടാണ് ഇവർ വിറ്റത്. പണയ സ്വർണം തിരിച്ചെടുത്ത് വില്പന നടത്തുന്നതിന് സാമ്പത്തികമായി സഹായിക്കുന്ന നെടുമങ്ങാട്ടുള്ള സംഘത്തിനാണ് 22 പവൻ വിറ്റത്. ഈ സ്വർണമാണ് കണ്ടെത്തിയത്. വില്പന നടത്തിക്കിട്ടിയ പണം പ്രതികൾ വീതം വച്ചെടുക്കുകയായിരുന്നു. വിരലടയാളം ലഭിക്കാത്ത വിധമാണ് പ്രതികൾ കവർച്ച നടത്തിയത്. എന്നാൽ പരിസരത്തെ സി.സി ടി.വിയിൽ നിന്ന് ലഭിച്ച കറുത്ത നിറമുള്ള സ്വിഫ്ട് കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതികളെ കണ്ടെത്താൻ സഹായിച്ചത്. ഈ കാർ തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്കെടുത്തതാണ്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്‌ത ശേഷം ബാക്കി സ്വർണവും മറ്റ് പ്രതികളെയും കണ്ടെത്തുമെന്നു എസ്.പി പറഞ്ഞു.

സ്‌പെയർപാർട്സ് കട പൂട്ടിയപ്പോൾ

മോഷണത്തിനിറങ്ങി

കവർച്ചക്കേസിൽ പിടിയിലായ നെടുമങ്ങാട് അഴീക്കോട് സുനീറ മൻസിലിൽ സുനീർ മുഹമ്മദ് സ്‌പെയർപാർട്സ് കട പൊളിഞ്ഞ ശേഷമാണ് കവർച്ചയ്ക്കിറങ്ങുന്നത്. 2015ലായിരുന്നു ആദ്യ കവർച്ച. പൊലീസ് പിടിയിലായതോടെ ഭാര്യയും മൂന്ന് വയസുള്ള മകളും സുനീറിനെ ഉപേക്ഷിച്ചുപോയി. സ്‌പെയർപാർട്സ് കടയുടമ എന്ന നിലയിലായിരുന്നു വിവാഹം നടന്നത്. ആദ്യ മോഷണക്കേസിൽ പിടിക്കപ്പെട്ടതോടെ കൊപ്ര ബിജുവിനൊപ്പം മോഷണത്തിൽ സജീവമാകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.