വർക്കല: അടിസ്ഥാനസൗകര്യങ്ങളും വികസനവുമില്ലാതെ അകത്തുമുറി റെയിൽവേ സ്റ്റേഷൻ അവഗണന നേരിടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്റ്റേഷനിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങളും വികസന പ്രവർത്തനങ്ങളും നടപ്പിലാക്കണമെന്ന് വർഷങ്ങളായി പ്രദേശവാസികളും യാത്രക്കാരും റെയിൽവേ അധികൃതർക്ക് നേരിട്ടും നിവേദനങ്ങൾ വഴിയും ആവശ്യപ്പെട്ടിട്ടും നടപടികളുണ്ടാകുന്നില്ല.
കരാറടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് നൽകുന്നത്. ട്രെയിൻ വരുന്ന സമയങ്ങളിൽ മാത്രമെ ടിക്കറ്റ് നൽകാൻ കരാറുകാരൻ എത്താറുള്ളു. മറ്റുള്ള അവസരങ്ങളിൽ റെയിൽവേയുടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യവും ഇവിടെയില്ല.
രണ്ടാം നമ്പർ പ്ലാറ്റ് ഫോമിന്റെ നീളവും ഉയരവും വർദ്ധിപ്പിക്കണമെന്ന ആവശ്യവും നടപ്പാക്കിയിട്ടില്ല. പലപ്പോഴും പ്ലാറ്റ്ഫോമിന് വെളിയിലായി നിൽക്കുന്ന ബോഗികളിൽ കയറിപറ്റാൻ യാത്രക്കാർ പെടുന്നപാട് ചില്ലറയല്ല. പ്രത്യേകിച്ച് പ്രായാധിക്യമുള്ളവർ. പ്ലാറ്റ് ഫാമിന്റെ മേൽക്കൂര നിർമ്മാണവും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സ്റ്റേഷൻ കാമ്പൗണ്ട് സിമന്റ് വേലിയോ മതിലോ ഒന്നുമില്ലാതെ ആകെ തുറന്നുകിടക്കുകയാണ്.
കുളമുട്ടം, വെന്നികോട്, കല്ലുമലക്കുന്ന്, കട്ടിംഗ് താന്നിമൂട് തുടങ്ങിയ ഭാഗങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ റെയിൽവെസ്റ്റേഷനാണിത്. ഈ മേഖലയിലെ വിദ്യാർത്ഥികൾ ഉദ്യോഗസ്ഥർ, കൂലിത്തൊഴിലാളികൾ എന്നിവർ കിലോമീറ്ററുകൾ താണ്ടി വർക്കലയിലെത്തിയാണ് യാത്ര തുടരുന്നത്. റെയിൽവേ ഇൻസ്പെക്ഷന്റെ ഭാഗമായി വർഷാവർഷം സ്റ്റേഷൻ കെട്ടിടം ചായം പൂശുന്നതല്ലാതെ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്ക് യാതൊരു നടപടികളും ഉണ്ടാകാറില്ല.