തിരുവനന്തപുരം: കൊറോണ വ്യാപനം ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളെ യാതൊരു വിധത്തിലും ബാധിക്കില്ലെന്ന് എന്ന് കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ വാർത്താകുറിപ്പിൽ അറിയിച്ചു.
രാജ്യത്തേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണോ എന്ന ആശങ്ക പൊതു ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നതിനാൽ ഇതേ വിഷയത്തെക്കുറിച്ച് പഠിക്കുന്നതിനായി ഒരു വിദഗ്ധ കമ്മിറ്റിയെ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിട്ടി നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോർട്ടനുസരിച്ച് ഭക്ഷ്യവസ്തുക്കൾ വഴി കൊറോണ പടരുന്നതായി തെളിയിക്കുന്ന യാതൊരു റിപ്പോർട്ടും ലഭ്യമായിട്ടില്ല ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമാണെന്നുമുളള അറിയിപ്പ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ലഭ്യമാക്കിയിട്ടുണ്ട്. ശരിയായ താപനിലയിൽ പാകം ചെയ്ത ഇറച്ചി സുരക്ഷിതമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
മുൻകരുതൽ എന്ന രീതിയിൽ പാകം ചെയ്യാത്തതോ ശരിയായ രീതിയില്‍ പ്രോസസ് ചെയ്യാത്തതോ ആയ ഇറച്ചി ഒഴിവാക്കാനും കമ്മിറ്റി നിർദ്ദേശിക്കുന്നു. പാകം ചെയ്യാത്ത പച്ചക്കറികളും പഴങ്ങളും ശരിയായ രീതിയിൽ വൃത്തിയാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാവൂ. ശീതീകരിച്ച ഇറച്ചി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ ശരിയായ താപനിലയിൽ പാകം ചെയ്ത് മാത്രമേ ഉപയോഗിക്കുവാൻ പാടുള്ളൂ.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ ശുചിയാക്കുന്നതിന് ഉപയോഗിക്കുന്ന സാനിട്ടൈസർ,ഹാൻഡ് വാഷ്, സോപ്പ് എന്നിവ ഗുണനിലവാരമുളളതാണെന്ന് ബന്ധപ്പെട്ടവർ ഉറപ്പുവരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.