walayar

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അട്ടിമറിച്ചവർക്കെതിരെ അടിയന്തരമായി നടപടിയെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. കേസ് അട്ടിമറിച്ച് പ്രതികൾക്ക് രക്ഷപ്പെടാനുള്ള സാഹചര്യമൊരുക്കിയവരിൽ പൊലീസുകാരും സർക്കാർ അഭിഭാഷകരുമുണ്ട്. ഇവർ നിയമപരമായി ശിക്ഷിക്കപ്പെടുക തന്നെ വേണം.

വാളയാർ കേസിൽ ഇപ്പോൾ പുനർ വിചാരണയ്ക്കുള്ള സാഹചര്യമുണ്ടായിരിക്കുകയാണ്. ഹൈക്കോടതിയുടെ ഇടക്കാല വിധിയുടെ അടിസ്ഥാനത്തിൽ പ്രതികൾ വീണ്ടും അറസ്റ്റിലാകുന്ന സാഹചര്യമുണ്ടായി. സെഷൻസ് കോടതി വിധി ഹൈക്കോടതി അസ്ഥിരപ്പെടുത്തുകയാണുണ്ടായിരിക്കുന്നത്. കേസിന്റെ അന്വേഷണവും കോടതിയിലെ കേസ് നടത്തിപ്പും അട്ടിമറിക്കപ്പെട്ടതായി ഇതോടെ ബോദ്ധ്യമായിരിക്കുന്നു. കേസിൽ സർക്കാർ അപ്പീൽ നൽകിയത് സമൂഹത്തിൽ നിന്ന് ഏറെ സമ്മർദ്ദമുണ്ടായതിനാലാണ്. പ്രതികൾക്ക് ശിക്ഷ ലഭിക്കണമെന്ന് സർക്കാരിന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ കേസ് അട്ടിമറിക്കാൻ കൂട്ടുനിന്ന ഡി.വൈ.എസ്.പി അടക്കമുള്ളവർക്കെതിരെ നിയമ നടപടിയുണ്ടാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.