തിരുവനന്തപുരം: മദ്യവില്പനശാലകളിൽ ഒരു സമയം 30 പേരിൽ കൂടുതൽ അനുവദിക്കരുതെന്നും ക്യൂ ഒഴിവാക്കാൻ കഴിയുന്നത്ര കൗണ്ടറുകൾ തുറക്കണമെന്നും ബെവ്‌കോ പുറത്തിറക്കിയ സർക്കുലറിൽ നിർദ്ദേശിച്ചു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ മാസ്‌ക് ധരിക്കാനും ക്യൂവിൽ അകലം പാലിക്കാനും പ്രേരിപ്പിക്കണം. ആൾക്കൂട്ടമില്ലെന്ന് ഉറപ്പുവരുത്താൻ സെക്യൂരിറ്റിയെ നിയമിക്കണം. ജീവനക്കാർ മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം. കേരളത്തിൽ നിലവിലെ സാഹചര്യത്തിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ പറഞ്ഞു. വിദേശമദ്യ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കും. കൗണ്ടറുകൾ കൂട്ടുകയും പ്രീമിയം ഷോപ്പുകളാക്കി മാറ്റുകയും ചെയ്തിട്ടുള്ളതിനാൽ ബിവറേജസ് ഔട്ട്‌ലെറ്റുകളിൽ പഴയപോലെ തിരക്കോ ക്യൂവോ ഇല്ല. ക്യൂ ഉള്ള സ്ഥലങ്ങളിൽ തിരക്ക് കുറയ്ക്കുന്നതിനുള്ള ക്രമീകരണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.