ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊട്ടാരം പൈതൃക സ്‌മാരകമാക്കുന്നതിന് മുന്നോടിയായി റവന്യൂ വകുപ്പ് തയ്യാറാക്കിയ ഭൂമി വിവരങ്ങൾ പുരാവസ്‌തു വകുപ്പിന് കൈമാറി. ഇന്നലെ ആറ്റിങ്ങൽ കൊട്ടാരത്തിൽ നടന്ന വകുപ്പുതല യോഗത്തിലാണ് രേഖകൾ കൈമാറിയത്. കൊട്ടാരം ഉൾപ്പെടുന്ന 6 ഏക്കർ 60 സെന്റാണ് പുരാവസ്‌തു വകുപ്പിന് കൈമാറാൻ നിർദ്ദേശിച്ചിട്ടുള്ളത്. ദേവസ്വം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നാല് ക്ഷേത്രങ്ങളുമുണ്ട്. പൈതൃക സ്‌മാരകമാക്കുന്നതിനായി ബഡ്‌ജറ്റിൽ മൂന്നു കോടി രൂപയാണ് അനുവദിച്ചത്. അഡ്വ.ബി. സത്യൻ എം.എൽ.എ, ഡെപ്യൂട്ടി കളക്ടർ പ്രകാശ്, ദേവസ്വം ബോർഡ് മെമ്പർ വിജയകുമാർ, മുനിസിപ്പൽ ചെയർമാൻ എം. പ്രദീപ്, കൗൺസിലർ പ്രശാന്ത്, ആർക്കിയോളജിസ്റ്റ് ഇ. ദിനേശൻ, ആർട്ടിസ്റ്റുമാരായ രാജേഷ്, ഭൂപേഷ്, തഹസിൽദാർ മനോജ്കുമാർ, അസിസ്റ്റന്റ് തഹസിൽദാർ ഉണ്ണിരാജ, ഡെപ്യൂട്ടി തഹസിൽദാർ സജി എന്നിവർ പങ്കെടുത്തു.