കാസർകോട്: ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ് ജീവനക്കാരിയെ ബൈക്കിൽ പിന്തുടർന്ന് ശല്യംചെയ്യുകയും പരസ്യമായി അവഹേളിക്കുകയും ചെയ്ത് സസ്പെൻഷനിലായ എസ്.ഐക്ക് തീവയ്പ്പ് കേസിലും പങ്കുണ്ടോയെന്ന സംശയമുയർന്നു. ജീവനക്കാരിയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന മാരുതി കാർ ഒരു മാസം മുമ്പ് തീവച്ച് നശിപ്പിച്ചിരുന്നു. ജീവനക്കാരിയും ഭർത്താവും ഉപയോഗിച്ചു വന്നിരുന്ന പഴയ കാർ ആണ് രാത്രിയുടെ മറവിൽ കത്തിച്ചത്. ഈ സംഭവത്തിൽ കാസർകോട് ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തിവരികയാണ്. ഇതേവരെ കാർ കത്തിച്ചയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഞങ്ങൾക്ക് ആരോടും വിരോധം ഇല്ലെന്നാണ് ജില്ലാ പൊലീസ് മേധാവി ഓഫീസിലെ ജീവനക്കാരി പറഞ്ഞത്. ജീവനക്കാരിയെ പിന്തുടർന്ന് ശല്യം ചെയ്ത സംഭവം ഉണ്ടായതോടെ തീവയ്പ്പിന് പിന്നിലും ഇയാൾ തന്നെയെന്ന് ആരോപണം ഉയർന്നു. എന്നാൽ മതിയായ തെളിവുകളില്ലെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു 'കേരളകൗമുദി ഫ്ലാഷി'നോട് പറഞ്ഞു. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ജീവനക്കാരിയെ അപമാനിച്ച കേസിൽ കാസർകോട് ടെലി കമ്മ്യൂണിക്കേഷൻ കാഞ്ഞങ്ങാട് സബ് യൂണിറ്റ് എസ്.ഐ എം. മനേഷിനെയാണ് സംസ്ഥാന ക്രൈം റെക്കാഡ്സ് ബ്യൂറോ എ.ഡി.ജി.പി സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം എസ്.സി.ആർ.ബി ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി.
മാർച്ച് 13 ന് വൈകീട്ട് ജോലി കഴിഞ്ഞ് സ്വന്തം സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന ജീവനക്കാരിയെ ബൈക്കിൽ പിന്തുടർന്നെത്തിയ എസ്.ഐ അപമാനിച്ചതായാണ് പരാതി.