തിരുവനന്തപുരം: ജില്ലയിലെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലും ജനങ്ങൾ കൂട്ടംകൂടുന്നതിന് ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ നിയന്ത്രണം ഏർപ്പെടുത്തി. ആരാധനാലയങ്ങൾ, ഉത്സവങ്ങൾ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, പൊതുപരിപാടികൾ എന്നിവയ്ക്ക് അമ്പതിൽ കൂടുതൽ ആളുകൾ കൂട്ടംചേരാൻ പാടില്ല. എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാരും ഇക്കാര്യം ഉറപ്പുവരുത്തണം. ഉത്തരവ് ലംഘിച്ചാൽ രണ്ടുവർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമായി കണക്കാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ലേബർ ഓഫീസർ നടപടി സ്വീകരിക്കണം. ഇവർക്ക് ഏതെങ്കിലും തരത്തിൽ രോഗലക്ഷണം കണ്ടെത്തിയാൽ അടിയന്തര സഹായം ലഭ്യമാക്കണം. വിദേശത്തുനിന്നും നാട്ടിലെത്തിയവർ ആരോഗ്യവകുപ്പ് നൽകിയിട്ടുള്ള ക്വാറന്റൈൻ നിർദേശം ലംഘിക്കാൻ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു.