അലൻ ഒക്ടോവിയോ ഹ്യൂം ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരിച്ച കാലത്ത് ഈ കൊവിഡ്19 ഭീകരനെപ്പറ്റി അറിയില്ലായിരുന്നു. ഈ ഭീകരൻ വൈറസ് എങ്ങനെയാണ് പിൽക്കാലത്ത് ആ ശരീരത്തിനകത്തേക്ക് നുഴഞ്ഞുകയറിയത് എന്ന കാര്യത്തിൽ ഒരെത്തും പിടിയും ഇതുവരെ കിട്ടിയിട്ടില്ല. കൊവിഡ് ഭീകരനെ കണ്ടെത്താനായി ആരും സഞ്ചരിക്കാത്ത വഴിയിൽ കൂടി പോലും രാഹുൽമോൻ സഞ്ചരിച്ചിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് രാഹുൽമോൻ അപ്രത്യക്ഷനാകുന്നത് പോലും ഈയൊരു സഞ്ചാരത്തിന്റെ ഭാഗമാണെന്നാണ് എ.കെ.ആന്റണിജി നിരീക്ഷിച്ചിട്ടുള്ളത്. പക്ഷേ വൈറസിനെ മാത്രം പിടികിട്ടിയിട്ടില്ല. വൈറസ് വന്നിങ്ങ് പടിക്കലെത്തി നിൽപ്പായ സ്ഥിതിക്ക് ഇനിയങ്ങനെയൊന്നും സഞ്ചരിക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് രാഹുൽമോൻ ഇപ്പോൾ അടങ്ങിയൊതുങ്ങി ന്യൂഡൽഹി തുഗ്ലക് ലെയ്നിലെ 12ാം നമ്പർ വസതിയിലിരിക്കുന്നത്. അമേരിക്കയിലെ ഡൊണാൾഡ് ട്രംപ് പോലും രാഹുൽമോന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ കണ്ട് അമ്പരന്ന് പോയിട്ടുണ്ടത്രെ. ന.മോ.ജി അങ്ങനെ അമ്പരക്കുന്ന ആളല്ലാത്തത് കാരണം കുലുങ്ങിക്കുലുങ്ങി ചിരിച്ചിരുന്നതേയുള്ളൂ. ഈ കൊറോണക്കാലത്ത്, എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ എന്ന പേരിൽ വൈറസിനെ കണ്ടെത്താൻ നടത്തിയ ഭഗീരഥയത്നത്തെപ്പറ്റി രാഹുൽമോൻ പുസ്തകരചനയ്ക്ക് ആലോചിച്ചെങ്കിലും വേണുഗോപാൽജി വിലക്കിയതിനാൽ തൽക്കാലം മാറ്റിവയ്ക്കുകയുണ്ടായി.
രാഹുൽമോന്റെ ആധികളും വ്യാധികളും കണ്ടിട്ട് ന.മോ.ജി കുലുങ്ങിച്ചിരിച്ചത് കഠോരഹൃദയത്തിന്റെ ലക്ഷണമായി വ്യാഖ്യാനിക്കാമെങ്കിലും യഥാർത്ഥത്തിൽ അതങ്ങനെയല്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കണ്ടെത്താൻ ന.മോ.ജിക്ക് കവടി നിരത്തി പരിശോധിക്കേണ്ട ആവശ്യമില്ല. അതുകൊണ്ടാണ് രാഹുൽമോൻ ഏത് റൂട്ട് മാപ്പ് തയാറാക്കിയാലും കുഴപ്പമില്ലെന്ന മട്ടിൽ ന.മോ.ജി കുലുങ്ങിക്കുലുങ്ങി ചിരിച്ചുകൊണ്ടേയിരിക്കുന്നത്. അല്ലാതെ ഹൃദയം കഠോരമായതിനാലല്ല. തൊട്ടപ്പുറത്ത് അതേ മാത്രയിലും വ്യാസത്തിലും ചിരിച്ചുകൊണ്ടിരിക്കുന്ന അമിത് ഷാജിയെ കാണുമ്പോഴാണ് കാര്യങ്ങൾ എളുപ്പം പിടികിട്ടുക. ഞാനൊന്നുമറിഞ്ഞില്ലേ, രാമനാരായണ! എന്നാണ് ഭാവമെങ്കിലും ഷാജിക്ക് വൈറസിന്റെ ഉറവിടവും റൂട്ട്മാപ്പുമെല്ലാം കിറുകൃത്യമായി അറിയാവുന്നതാണ്.
രാഹുൽമോന്റെ ആധികളും വ്യാധികളും കൂടിക്കൊണ്ടേയിരിക്കുന്നതും ഷാജിയുടെ ഈ പോക്ക് ഒന്നുകൊണ്ട് മാത്രമാണെന്ന് വേണം കരുതാൻ. അല്ലെങ്കിൽ പിന്നെ മദ്ധ്യപ്രദേശത്തെ കാര്യം തന്നെ നോക്കിക്കോളൂ. അവിടെ നിന്ന് രാഹുൽമോൻ സ്വന്തം ബ്രിഗേഡായി കൊണ്ടുനടന്ന ശരീരമായിരുന്നു ജ്യോതിരാദിത്യ സിന്ധ്യാ രാജകുമാരൻ. വയനാട്ടിൽ ജയിച്ചും അമേത്തിയിൽ തോറ്റും വന്ന ശേഷം വനവാസം തിരഞ്ഞെടുക്കാൻ രാഹുൽമോൻ തീരുമാനിച്ചപ്പോൾ എ.ഐ.സി.സി പ്രസിഡന്റാക്കാൻ വരെ കണ്ടുവച്ച ശരീരമായിരുന്നു സിന്ധ്യാ രാജകുമാരന്റേത്. ആ രാജകുമാരൻ നേരമിരുട്ടി വെളുത്തപ്പോൾ താമരമൊട്ടായി മാറുന്നതുണ്ടാക്കിയ ഒരിണ്ടൽ: അതെങ്ങനെയാണ് മാറുക?
കർണാടകയോ കിട്ടിയില്ല, മദ്ധ്യപ്രദേശമോ പോയി എന്ന അവസ്ഥയിലുള്ള ശരീരത്തിൽ രോഗപ്രതിരോധ ശേഷി തീർത്തും ദുർബലമായിരിക്കും. കമൽനാഥ് ജിയുടെ മുഖ്യമന്ത്രിക്കസേര തെറിച്ചതോടെയാണ് പ്രതിരോധശേഷി വല്ലാതെ കുറഞ്ഞത് എന്നാണ് എയിംസിലെ ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. ഒരു പഞ്ചാബും രാജസ്ഥാനും കൊണ്ടെത്രനാൾ പിടിച്ചുനിൽക്കും? ട്രംപ് കണ്ടുപിടിച്ച വാക്സിൻ കൊണ്ട് പോലും കോൺഗ്രസിനകത്തെ കൊറോണഭീകരനെ തുരത്തുക എളുപ്പമല്ലെന്നാണ് വിദഗ്ദ്ധഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നത്. പ്രതിരോധശേഷി കുറഞ്ഞ ശരീരങ്ങളിൽ വൈറസ് ചില്ലറ കളിയാവില്ല കളിക്കുക. പിടിച്ചുനിൽക്കാൻ വലിയ പാടാണ്. അതോർക്കുമ്പോൾ രാഹുൽമോന്റെ ആധി കൂടിക്കൂടി വരികയാണ്.
ചൈനാക്കാർ കൊറോണ വൈറസിനെ നിസ്സാരമായി കണ്ടത് പോലെയാണ് രാഹുൽമോന്റെ കാര്യവും. ആദ്യമേ ചില റൂട്ടുമാപ്പുകൾ കണ്ടെത്തി വൈറസ് പോയ വഴികൾ തുരത്താൻ മെനക്കെട്ടിരുന്നെങ്കിൽ ഒരുപക്ഷേ പിടിച്ചുനിറുത്താനായേനെ. പോയ ബുദ്ധി ആന വിചാരിച്ചാലും തിരിച്ചുകിട്ടില്ലല്ലോ. കൂടുതൽ ബ്രിഗേഡുകളെ നഷ്ടപ്പെടാതിരിക്കാനുള്ള ചില മുൻകരുതലുകൾ എടുക്കുന്നത് എന്തുകൊണ്ടും നന്നായിരിക്കും. അപ്പുറത്ത് അമിത് ഷാജി നിൽപ്പുള്ളത് കൊണ്ട് എന്തും സംഭവിക്കാം എന്നതും വിസ്മരിക്കരുത്. ഏറ്റവും അഭികാമ്യം ഒരു ജനതാ കർഫ്യൂവും പ്രഖ്യാപിച്ച് രാത്രി കൊട്ടിപ്പാടുന്നതായിരിക്കും, എന്തേ!
...............................................
- ആഗോളതലത്തിൽ പേറ്റന്റ് എടുക്കാനൊന്നും പോയില്ലെങ്കിലും ന.മോ.ജി- ഷാജി സഖ്യം ഏത് കൊറോണ വൈറസിനെയും തുരത്താൻ പോന്ന ജീനുകൾ വികസിപ്പിച്ചെടുത്ത കൂട്ടരാണ്. ഉദാഹരണത്തിന് മാരക വൈറസായി മാറുമെന്ന് ശുദ്ധഗതിക്കാർ പലരും ധരിച്ചുവശായ നമ്മുടെ രഞ്ജൻഗോഗോയി ജസ്റ്റിസിന്റെ കാര്യമെടുക്കുക. ചെലമേശ്വർ ജഡ്ജിയും ഗോഗോയി ജഡ്ജിയും മറ്റും മറ്റും ചേർന്ന് ദീപക് മിശ്ര ജഡ്ജിക്കെതിരെ നടത്തിയ പോരാട്ടം കണ്ടിട്ടായിരുന്നു ഈ ശുദ്ധാത്മാക്കൾ ഗോഗോയ് ജഡ്ജിയെ വല്ലാതെ തെറ്റിദ്ധരിച്ചുപോയത്. തെറ്റിദ്ധരിക്കപ്പെട്ട യുവാക്കൾ എന്ന പേരിൽ അക്കൂട്ടർ പിന്നീട് അറിയപ്പെടുക പോലുമുണ്ടായി.
പക്ഷേ ന.മോ.ജി- ഷാജി സഖ്യത്തിന്റെ ആന്റി വൈറസ് ശരിക്കും ഫലം കണ്ടുവെന്നാണ് പറയുന്നത്. ഏത് മിശ്ര, ഏത് ദീപക് എന്നാണത്രെ പിന്നീട് ഗോഗോയ് ജഡ്ജി പലരോടും ചോദിച്ചുകൊണ്ടിരുന്നത്. റഫാൽ, അയോദ്ധ്യ, ശബരിമല എന്നിത്യാദി പേരുകളിൽ രോഗി ഇച്ഛിച്ചതും വൈദ്യർ കല്പിച്ചതും ഒരേ പാല് തന്നെയായത് മേല്പറഞ്ഞ ആന്റിവൈറസിന്റെ ഇഫക്ട് ഒന്ന് മാത്രമാണെന്നാണ് പറയുന്നത്. ഗോഗോയ് ജഡ്ജി രാജ്യസഭയിൽ സത്യപ്രതിജ്ഞ ചെല്ലുമ്പോൾ കൂവിവിളിച്ചത് കോൺഗ്രസേ, ഒട്ടും ശരിയായില്ല എന്നാണ് ദ്രോണർക്ക് പറയാനുള്ളത്!
ഇ-മെയിൽ: dronar.keralakaumudi@gmail.com