തിരുവനന്തപുരം: കാസർകോട് ഒഴികെയുളള ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടിക ഈ മാസം 27ന് പ്രസിദ്ധീകരിക്കുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് പേര് ചേർക്കാൻ രണ്ട് അവസരങ്ങൾ കൂടി നൽകുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അറിയിച്ചു.
മട്ടന്നൂർ നഗരസഭ ഒഴികെയുളള സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും നിലവിലെ വോട്ടർ പട്ടിക ജനുവരി 20-ന് കരടായി പ്രസിദ്ധീകരിച്ചിരുന്നു. പേര് ചേർക്കുന്നതിനും മറ്റുമുളള അപേക്ഷകൾ ഈ മാസം 16 വരെ സ്വീകരിച്ചു. അവ സംബന്ധിച്ച തുടർ നടപടികൾ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ 25-ന് പൂർത്തീകരിക്കും.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സർക്കാരിന്റെ ജാഗ്രതാനിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ തുടർ നടപടികൾ ഏപ്രിൽ മൂന്നിന് പൂർത്തിയാക്കി ആറിന് പട്ടിക പ്രസിദ്ധീകരിക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജന നടപടികൾ പൂർത്തിയായാലുടൻ പുതിയ വാർഡുകളെ അടിസ്ഥാനമാക്കി ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന വോട്ടർ പട്ടിക കരടായി വീണ്ടും പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കാൻ അപ്പോഴും അപേക്ഷ സമർപ്പിക്കാം. കരട് പട്ടികയിലെ മറ്റ് ആക്ഷേപങ്ങൾ പരിഹരിക്കുന്നതിനും അവസരമുണ്ടാകും.
തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് പേര് ചേർക്കുന്നതിന് ഒരവസരംകൂടി നൽകും. അപ്പോൾ ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചിട്ടാകും തദ്ദേശ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വോട്ടർപട്ടിക പ്രസിദ്ധീകരിക്കുക.