തിരുവനന്തപുരം: കൊറോണ സമൂഹ്യ വ്യാപനത്തിനെതിരെ സർക്കാർ ശക്തമായ നടപടിയിലേക്കു നീങ്ങുമ്പോഴും ഭക്ഷ്യക്ഷാമം ഉണ്ടാകുന്ന പ്രശ്നമില്ല. രണ്ടു മാസത്തേക്ക് റേഷൻ സാധനങ്ങൾ സംഭരിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇതിനുപുറമേ പലവ്യഞ്ജനം ഉൾപ്പെടെ മൂന്നു മാസത്തേക്കുള്ള സാധനങ്ങൾകൂടി സപ്ലൈകോ കരുതും. ഇതിനുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.
കൊറോണ മുൻകരുതലിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണങ്ങളിൽ കഴിയുന്നവർക്ക് 1000 രൂപയുടെ കിറ്റ് സൗജന്യമായി എത്തിക്കും. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരമാകും വിതരണം. ഇതിനായുള്ള കിറ്റുകൾ തയ്യാറായി വരികയാണ്. നോൺ പ്രയോറിട്ടി റേഷൻ കാർഡുടമകൾക്ക് 10 കിലോഗ്രാം അരി വീതം 10.90 രൂപ നിരക്കിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യും.
96665 ടൺ അരിയും 22088 ടൺ ഗോതമ്പും അടുത്ത മാസത്തെ വിതരണത്തിനായി സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഇതിനു പുറമേ ഇത്രയും ധാന്യംകൂടി സംഭരിക്കാനാണ് തീരുമാനം. ഇത് അനുവദിച്ചുകിട്ടുന്നതിന് എഫ്.സി.ഐക്ക് ഭക്ഷ്യവകുപ്പ് കത്ത് നൽകി.
''വ്യാപാരികൾ ഭക്ഷ്യവസ്തുക്കൾ പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചാൽ പരിശോധന നടത്തി നിയമനടപടി സ്വീകരിക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. വരും ദിവസങ്ങളിൽ മിന്നൽ പരിശോധന ഉൾപ്പെടെ നടത്തും.
- മന്ത്രി പി.തിലോത്തമൻ
വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള കിറ്റ്
പഞ്ചസാര -1 കിലോഗ്രാം
പയർ- 1
കടല- 1
പരിപ്പ് - 1
ഉഴുന്ന് - 1
പുട്ടുപൊടി- 1
ആട്ട - 1
ഉപ്പ് - 1
ശബരി തേയില - 500 ഗ്രാം
സാമ്പാർപൊടി - 100 ഗ്രാം
രസംപൊടി - 100 ഗ്രാം
മുളക് പൊടി -200 ഗ്രാം
കടുക് - 100 ഗ്രാം
വെളിച്ചെണ്ണ -1ലിറ്റർ
അലക്ക് സോപ്പ്- 2 എണ്ണം
കോട്ടൺ സഞ്ചി- 1