sree-ram-

ആരോഗ്യവകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമനം

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ വിവാദ കേസിൽ ഒന്നാംപ്രതിയായതിനെ തുടർന്ന് സസ്പെൻഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു.

കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് ഡോക്ടർ കൂടിയായ ശ്രീറാമിന് പുതിയ നിയമനം. മുഖ്യമന്ത്രി ഒപ്പിട്ട ഉത്തരവ് വെള്ളിയാഴ്ച ഇറങ്ങിയെങ്കിലും അദ്ദേഹം ചുമതലയേറ്റിട്ടില്ല. സസ്‌പെൻഷൻ ഇനിയും നീട്ടാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം. കേസുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടതെല്ലാം ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്. ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അന്തിമവിധി കോടതി പറയട്ടെയെന്നാണ് സർക്കാരിന്റെ നിലപാട്.

പബ്ലിക് ഹെൽത്തിൽ ഉപരിപഠനം നടത്തിയ ശ്രീറാമിന്റെ സേവനം ആരോഗ്യമേഖലയിൽ ഉപയോഗിക്കാനാവും. തിരിച്ചെടുക്കാനുള്ള തീരുമാനം പത്രപ്രവർത്തക യൂണിയൻ ജില്ലാനേതൃത്വത്തെ അറിയിച്ചതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.

കഴിഞ്ഞ ആഗസ്റ്റ് 3ന് മ്യൂസിയത്തിന് സമീപം നടന്ന അപകടത്തിലാണ് ബഷീർ കൊല്ലപ്പെട്ടത്. അമിത വേഗത്തലെത്തിയ കാർ ഒാടിച്ചിരുന്നതായി ആരോപിക്കപ്പെട്ട ശ്രീറാം അറസ്റ്റിലായെങ്കിലും,മദ്യപിച്ചാണ്

കാറോടിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധന നടത്താൻ മണിക്കൂറുകളോളം വൈകി. പിന്നീട്, 5നാണ് സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷൻ കാലാവധിയായ ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് സർവീസിൽ തിരികെയെടുക്കാൻ ശ്രമമുണ്ടായെങ്കിലും ,എതിർപ്പുയർന്നതോടെ സർക്കാർ പിന്മാറി. ഫെബ്രുവരിയിൽ സസ്‌പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.ഈ കാലാവധി കഴിയും മുമ്പാണ് തിരിച്ചെടുത്തത്.

രക്തത്തിൽ മദ്യത്തിന്റെ

അംശമില്ലെന്ന് റിപ്പോർട്ട്.

ശ്രീറാമിനെതിരെ വകുപ്പുതല അന്വേഷണത്തിന് പട്ടികജാതി വർഗ വികസന ഡയറക്ടർ സഞ്ജയ് ഗാർഗിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചിരുന്നു. ചീഫ് കെമിക്കൽ എക്‌സാമിനറിൽ നിന്നും പൊലീസിൽ നിന്നും ഉൾപ്പെടെ തെളിവെടുത്തെങ്കിലും ശ്രീറാം മദ്യപിച്ചിരുന്നതായി കണ്ടെത്താനായില്ല. ശ്രീറാമിനെതിരായ ആരോപണങ്ങൾ തള്ളിയും, സർവീസിൽ തിരികെയെടുക്കാമെന്ന് ചൂണ്ടിക്കാട്ടിയും സമിതി സർക്കാരിന് റിപ്പോർട്ട് നൽകി.

അപകടത്തിന് ശേഷം ശ്രീറാമിന് ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു.ഈ സാംപിൾ പരിശോധിച്ചതിൽ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്നായിരുന്നു ചീഫ് കെമിക്കൽ എക്‌സാമിനറുടെ റിപ്പോർട്ട്.

മനഃപൂർവമല്ലാത്ത നരഹത്യ, മദ്യപിച്ച് അലക്ഷ്യമായി വാഹനം ഓടിക്കൽ, വാഹനമിടിച്ച് അപകടം ഉണ്ടാക്കൽ, തെളിവ് നശിപ്പിക്കൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അപകടസമയത്ത് സഹയാത്രികയായിരുന്ന വഫ ഫിറോസാണ് വാഹനമോടിച്ചതെന്നാണ് ശ്രീറാം മൊഴി നൽകിയത്. കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ വഫ ഇത് നിഷേധിച്ചിരുന്നു.