തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രത്യേക സന്നാഹങ്ങൾ സജ്ജമാക്കി മെഡിക്കൽ കോളേജ് ആശുപത്രി. മന്ത്രി കെ.കെ. ശൈലജയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.
ജില്ലയിൽ കൊറോണ സ്ഥിരീകരിച്ചത് മുതൽ 31ലധികം ഐസോലെഷൻ വാർഡുകളാണ് ആശുപത്രിയിൽ സജ്ജീകരിച്ചത്. മികച്ച ഡോക്ടർമാർ അടങ്ങുന്ന സംഘമാണ് രോഗികളെ ചികിത്സിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദ്ദേശ പ്രകാരമാണ് ആരോഗ്യ വകുപ്പ് കൊറോണ രോഗികളുടെ ചികിത്സ കൈകാര്യം ചെയ്യുന്നത്. 2 ഐസിയു, വെന്റിലേറ്റർ എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടുതൽ രോഗികൾ എത്തുകയാണെങ്കിൽ അവയെ നേരിടാൻ കൂടുതൽ ഐസോലേഷൻ വാർഡുകളും സജ്ജികരിച്ചിട്ടുണ്ട്.
ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രോഗികളുടെ പരിശോധനയ്ക്ക് ആവശ്യമായ ഇ.സി.ജി മെഷീൻ, ഡയാലിസിസ് മെഷീൻ, എക്സ്‌റേ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ ഓരോ തവണ ഉപയോഗത്തിനു ശേഷവും പൂർണമായും അണു വിമുക്തമാക്കാനുള്ള സംവിധാനങ്ങളും ഒരു ക്കിയിട്ടുണ്ട്. ചികിത്സയോടൊപ്പം മാനസികാരോഗ്യത്തിനായി പ്രത്യേക ശ്രദ്ധയും നൽകിവരുന്നു. ഇതിനായി സന്നദ്ധസംഘടനകളുടെ സഹായത്തോടെ പുസ്തകങ്ങളടക്കമുള്ളവ വാർഡുകളിൽ എത്തിക്കുന്നു. ഐസോലേഷനിൽ കഴിയുന്നവർക്കായി പോഷകസമൃദ്ധമായ ഭക്ഷണമാണ് ആശുപത്രി കാന്റീൻനിൽ നിന്ന് നൽകുന്നത്. ആംബുലൻസുകൾ അണുവിമുക്തമാക്കാൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ടീം പ്രവർത്തിച്ചു വരുന്നു.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ ടെസ്റ്റിംഗ് ലബോറട്ടറി നിലവിൽ വന്നതിനുശേഷം 488 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ പോസിറ്റീവായ കേസുകൾ മാത്രമാണ് തുടർ പരിശോധനയ്ക്കായി ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയയ്ക്കുന്നത്. ഒ.പിക്ക് ശേഷം ഹാൻഡ്രൈൽ അടക്കം ജനങ്ങൾ കൂടുതൽ സമ്പർക്കത്തിൽ വരുന്ന സ്ഥലങ്ങൾ അണുവിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾ ദിവസേന ആശുപത്രിയിൽ നടന്നുവരുന്നു. ബ്രേക്ക് ദ ചെയിൻ കാമ്പയിന്റെ ഭാഗമായി മെഡിക്കൽ കോളജിലെ 12 ഇടങ്ങളിൽ പ്രത്യേക വാഷിംഗ് ഏരിയയും സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ ഒ.പി സംവിധാനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് മുതൽ രാവിലെ 9 മുതൽ 12 വരെ മാത്രമാണ് ഒ.പി പ്രവർത്തിക്കുക.
മെഡിക്കൽ കോളേജ് ഐസോലേഷനിൽ നിന്ന് ഇതുവരെ ഡിസ്ചാർജ് ചെയ്തവർ - 67
നിലവിൽ ഐസോലേഷനിൽ കഴിയുന്നവർ - 31