malayam

മലയിൻകീഴ്: മലയം -ചൂഴാറ്റുകോട്ട തോട്ടിൽ മലയത്തെ സ്വകാര്യ വ്യക്തി സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിവിട്ടതായി പരാതി. മലയം ശിവക്ഷേത്രത്തിന് സമീപത്തുള്ള ഈ തോട്ടിലെ വെള്ളം സമീപവാസികൾ കുളിക്കുന്നതിനും തുണി അലക്കുന്നതും കുടിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ വ്യക്തി വീട്ടിലും ഷെഡിലുമായി അന്യസംസ്ഥാന തൊഴിലാളികളെ വാടകയ്ക്ക് താമസിക്കുന്നിടത്തെ ടാങ്കിലെ മാലിന്യമാണ് പൊതു ഓടയിലൂടെ തോട്ടിലേക്ക് പൈപ്പ് ഘടിപ്പിച്ച് തുറന്ന് വിട്ടത്. കഴിഞ്ഞ ദിവസം ജനതാ കർഫ്യുവിന്റെ മറവിലാണ് തൊഴിലാളികളെ ഉപയോഗിച്ച് മാലിന്യം തുറന്ന് വിട്ടതെന്നാണ് നാട്ടുകാർ പറയുന്നത്.

കഴിഞ്ഞ പത്ത് വർഷമായി മാലിന്യം രഹസ്യമായി പുൽപ്പടപ്പിന്റെ മറവിലൂടെ മാലിന്യം ഒഴുക്കി വിടുകയായിരുന്നു. ശക്തമായ മഴക്കാലത്ത് രാത്രിയിലാണ് നേരത്തെ മാലിന്യം തുറന്ന് വിട്ടിരുന്നത്. എന്നാൽ സെപ്റ്റിക് ടാങ്ക് നിറഞ്ഞ് കവിഞ്ഞതാണത്രേ തുറന്ന് വിടാൻ കാരണം. വിളവൂർക്കൽ പഞ്ചായത്ത് സെക്രട്ടറിക്കും ഹെൽത്ത് ഇൻസ്പെക്ടർക്കും പരാതി നൽകിയതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ സ്വകാര്യ വ്യക്തിക്ക് നോട്ടീസ് നൽകിയെങ്കിലും ഫലം ഇല്ലെന്നാണ് പരാതി.
നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ ഏക ജലസ്രോതസാണ് മലയം തോട്. ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപ പ്രദേശുള്ളവർ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തോട്ടിൽ ഒഴുക്കിയതറിയുന്നത്.
വിളപ്പിൽഗ്രാമപഞ്ചായത്ത്, ആരോഗ്യവകുപ്പ്, പൊലീസ് സ്റ്റേഷൻ എന്നിവർക്ക് പുറമേ കളക്ടർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്. മാലിന്യം നിക്ഷേപിച്ച സ്വകാര്യവ്യക്തിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെയും ആവശ്യം.