ബാലരാമപുരം: കൊറോണ വ്യാപനത്തെ തടയുന്നതിന്റെ ഭാഗമായി ബാലരാമപുരത്ത് പകുതിയോളം കടകൾ വ്യാപാരികൾ അടച്ചു. എന്നാൽ ബാലരാമപുരം പൊതുമാർക്കറ്റിൽ തിരക്ക് അനുഭവപ്പെട്ടു. മാർക്കറ്റിലെ തിരക്ക് നിയന്ത്രണാതീതമായത് പൊലീസിനെയും വലച്ചു. ജാഗ്രതനിർദ്ദേശം കൈമാറിയിട്ടും മാർക്കറ്റിൽ സാധനം വാങ്ങാനെത്തുന്നവരുടെ തിരക്കിന് ഇതുവരെയും അയവുവന്നിട്ടില്ല. ഇന്നലെ ബാലരാമപുരം സി.ഐ ജി. ബിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാർക്കറ്റിലെത്തി കൂട്ടംകൂടി നിന്ന് സാധനം വാങ്ങുന്നവർക്കെതിരെ വിലക്കേർപ്പെടുത്തി. പ്രവർത്തനസമയം രാവിലെ 8 മുതൽ 2 വരെയെന്ന ബോർഡും പൊലീസ് നീക്കി. വരും ദിവസങ്ങളിൽ ഈ നിയന്ത്രണം തുടരുമെന്നും സർക്കാരിന്റെ ജാഗ്രതനിർദ്ദേശം പാലിക്കാതെ ബൈക്കിലും അല്ലാതെയും കറങ്ങി നടക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു.