കഴക്കൂട്ടം: പുത്തൻതോപ്പ് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 6 ദിവസമായി ഉച്ചയ്ക്ക് ശേഷം ഡേക്ടർമാരില്ലാത്തതിനാൽ രോഗികൾ നിരാശരായി മടങ്ങേണ്ടി വരുന്നു. ഇതിനെ തുടർന്ന് കെ.പി.സി.സി നിർവാഹക സമിതി അംഗം എം.എ. ലത്തീഫിന്റെ കോൺഗ്രസ് പ്രവർത്തകർ ആശുപത്രിക്ക് മുന്നിൽ കുത്തിയിപ്പ് സമരം നടത്തി. സാധാരണ വൈകിട്ട് വരെ ഒ.പിയുള്ള ഇവിടെ പതിനെട്ടാം തീയതി മുതലാണ് ഉച്ചയ്ക്ക് ശേഷം ഡോക്ടറില്ലാത്തത്. തീരദ്ദേശം കൂടിയായതിനാൽ ദിനംപ്രതി ധാരാളം രോഗികൾ എത്തുന്നുണ്ട്. സമരക്കാർ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാനിഫയുമായി സംസാരിച്ചതിനെ തുടർന്ന് ഇനി എല്ലാ ദിവസവും ഡോക്ടർമാരുണ്ടാകുമെന്ന ഉറപ്പിൽ സമരം അവസാനിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ജെഫേഴ്സൻ,​ കഠിനംകുളം പഞ്ചായത്ത് കോൻഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ജോസ് നിക്കോളാസ് പഞ്ചായത്ത് മെമ്പർ മോളി ലില്ലി തോമസ് എന്നിവർ പങ്കെടുത്തു.