pinarayi

തിരുവനന്തപുരം: രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന മാദ്ധ്യമപ്രവർത്തകർക്ക് കേരളത്തിൽ എവിടെയും ബുദ്ധിമുട്ട് നേരിടേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചില സംസ്ഥാനങ്ങളിൽ നേരിട്ട ബുദ്ധിമുട്ട് മാദ്ധ്യമ മേധാവികളുമായി നടത്തിയ വീഡിയോ കോൺഫറൻസിംഗിൽ ചൂണ്ടിക്കാട്ടിയ പശ്ചാത്തലത്തിലാണ് ഈ ഉറപ്പ്.

അവശ്യസർവീസിന്റെ ഭാഗമായി ജോലിക്കെത്തേണ്ടവർക്ക് പാസ് സൗകര്യമുണ്ടാകും. മാദ്ധ്യമപ്രവർത്തകരും സർക്കാർ ജീവനക്കാരും അവരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാൽ മതി. അക്രഡിറ്റേഷൻ കാർഡില്ലാത്ത മാദ്ധ്യമപ്രവർത്തകർക്ക് അതത് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് മതി. കടകളിലും മറ്റും ജോലി ചെയ്യുന്നവർക്കും പാസ് സൗകര്യം ഉപയോഗിക്കാം.

കൊറിയർ സർവീസ്

കൊറിയർ സർവീസ് നിലയ്ക്കുന്നു എന്ന ഭീതി ഉണ്ടായിട്ടുണ്ടെന്നും മരുന്നുകളും മറ്റും ദൂരസ്ഥലങ്ങളിലേക്കെത്തിക്കേണ്ട സാഹചര്യമുള്ളതിനാൽ ഇക്കാര്യം പ്രത്യേകം പരിശോധിക്കും.

കടവരാന്തയിൽ ഉറങ്ങുന്നവരെ മാറ്റും

വൈറസിന്റെ സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്ത് കടവരാന്തയിലും റോഡരികിലും മറ്റും കിടന്നുറങ്ങുന്നവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ച് ഭക്ഷണസൗകര്യമൊരുക്കും. ഓരോ പ്രദേശത്തുമുള്ള ഇത്തരം ആളുകളുടെ കണക്ക് തദ്ദേശസ്ഥാപനങ്ങൾ എടുക്കണം.

കാസർകോട് ജില്ലയിലെ എം.എൽ.എമാരുമായി നടത്തിയ ഓഡിയോ കോൺഫറൻസിംഗിൽ, നിരീക്ഷണത്തിൽ കഴിയുന്നവരുടേതടക്കം കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താനാവശ്യമായ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു.

വീടുകളിൽ ക്വാറന്റൈയിൻ സംവിധാനം ശരിയല്ലെങ്കിൽ മാറ്റും

വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ ഒരു ബാത്ത് അറ്റാച്ച്ഡ് മുറിയിൽ തന്നെ കഴിയണം. അവർക്ക് ഭക്ഷണവും മറ്റ് സഹായവും ചെയ്യുന്നത് ഒരാളായിരിക്കണം. അവരുപയോഗിക്കുന്ന പാത്രങ്ങൾ പ്രത്യേകം സൂക്ഷിക്കണം. എല്ലാ ദിവസവും ആരോഗ്യപ്രവർത്തകർ സന്ദർശിച്ച് ഇത് പരിശോധിക്കും. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് മാസ്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ വേണ്ടത്രയുണ്ടെന്ന് ഉറപ്പാക്കണം. സൗകര്യങ്ങൾ പാലിക്കാത്ത വീടുകളിൽ കഴിയുന്നവരെ പൊതുവായ ഐസൊലേഷൻ കേന്ദ്രത്തിലേക്ക് മാറ്റും.

എം.എൽ.എമാർ പഞ്ചായത്തുകളുമായി

ചേർന്ന് നീങ്ങണം

വാർഡ്തലത്തിൽ എം.എൽ.എമാരുടെ ദൈനംദിന ഇടപെടലുണ്ടാവണം. നിത്യവൃത്തി ചെയ്ത് കഴിയുന്നവരുടെ വീടുകളിൽ വലിയ പ്രയാസമായിരിക്കും എന്നതിനാൽ അവരുടെ കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓരോ വാർഡിലെയും കുടുംബങ്ങൾ, മറ്റാരും സഹായത്തിനില്ലാതെ കഴിയുന്ന പ്രായമായവർ എന്നിവരുടെ കണക്കെടുക്കണം. അവർക്കാവശ്യമായ സഹായം ലഭ്യമാക്കണം. ഭിന്നശേഷിക്കാർക്കും ഇതേ സഹായം വേണം.

വാർഡ്തല സമിതികൾ മുഖേന സന്നദ്ധസേവകർ ഇവർക്കാവശ്യമായ ഭക്ഷണവും മരുന്നുമെത്തിക്കണം.

പ്രാദേശികതലത്തിൽ കടകളിൽ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത കച്ചവടക്കാരുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്താനും ഇടപെടലുകൾക്ക് എം.എൽ.എമാരോട് നിർദ്ദേശിച്ചു. മാനസികപ്രയാസം നേരിടുന്നവർക്ക് കൗൺസലിംഗ് സൗകര്യമേർപ്പെടുത്താനും എം.എൽ.എമാർ നേതൃത്വം നൽകണം. പ്രാദേശികമായി ഐസൊലേഷൻ കേന്ദ്രങ്ങൾ തയാറാക്കാനാവശ്യമായ കെട്ടിടങ്ങൾ കണ്ടെത്താനും ശ്രമിക്കണം.

തൊഴിലുറപ്പ് ജോലി ക്രമീകരിക്കും

തൊഴിലുറപ്പ് തൊഴിലാളികളുടെ ജോലി ക്രമീകരിക്കും. കൂടുതൽ ആളുകൾ ഒരുമിച്ച് ജോലിക്കെത്തുന്നത് ഒഴിവാക്കും. പച്ചക്കറികളും മറ്റും അതിരാവിലെ ഇറക്കി ചില്ലറ വില്പനശാലകളിലേക്ക് എത്തിക്കാൻ ക്രമീകരണമുണ്ടാകും.

ഡോക്ടർമാർക്ക് വാഹനസൗകര്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെയും ഡോക്ടർമാർക്ക് സ്വന്തമായി വാഹനസൗകര്യമില്ലെങ്കിൽ ആശുപത്രിക്കടുത്ത് താമസസൗകര്യമൊരുക്കും. അല്ലാത്തവർക്ക് വീടുകളിലേക്ക് പോകാൻ തദ്ദേശസ്ഥാപനങ്ങൾ വാഹനസൗകര്യമൊരുക്കും.

കടക്കാർക്ക് വാടകയടയ്ക്കാൻ സാവകാശം

തദ്ദേശസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ കടകൾ നടത്തുന്നവർക്ക് വാടക അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകും. തുടർന്ന് എന്ത് വേണമെന്ന് പിന്നീട് തീരുമാനിക്കും. മാലിന്യങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് തടസമുണ്ടാകില്ല.

പദ്ധതികൾ

ജില്ലാതല ആസൂത്രണസമിതികൾ മിനിമം ക്വോറത്തിലായാലും യോഗം ചേർന്ന് തദ്ദേശസ്ഥാപനങ്ങളുടെ വാർഷികപദ്ധതികൾക്ക് 31ന് മുമ്പ് അംഗീകാരം നൽകണം.