തിരുവനന്തപുരം: ലോക്ക്ഡൗൺ വിലക്ക് ലംഘിച്ച് യാത്ര നടത്തിയതിനും അനധികൃതമായി കടകൾ തുറന്ന് പ്രവർത്തിച്ചതിനും 160 പേർക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നഗരത്തിന്റെ വിവിധഭാഗങ്ങളിലായി കടകൾ തുറന്നു പ്രവർത്തിപ്പിച്ച 16 കട ഉടമകൾക്കെതിരെയും കേസെടുത്തു. അത്യാവശ്യകാര്യത്തിന് അല്ലാതെ നിരത്തിൽ ഇറങ്ങിയതിനും, ഒന്നിൽ കൂടുതൽ യാത്രക്കാരെ കയറ്റിയതിനും അതുവഴി ആരോഗ്യസുരക്ഷയ്ക്ക് ഭംഗം വരുത്തിയതിനും ആട്ടോ, ടാക്സി, കാർ തുടങ്ങിയ വാഹനങ്ങൾ ഉടമകൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പലചരക്ക് കടകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നീ അവശ്യ സർവീസ് അല്ലാതെയുള്ള മറ്റുകടകൾ തുറന്നു പ്രവർത്തിച്ചതിനാണ് കേസെടുത്തത്. ഏറ്റവും കൂടുതൽ വിലക്ക് മറികടന്ന് യാത്രചെയ്തത് ആട്ടോറിക്ഷകളാണ്. ആട്ടോറിക്ഷാ ഡ്രൈവർമാർക്കെതിരെ തിരുവനന്തപുരം സിറ്റിയിൽ പല സ്റ്റേഷനുകളിലായി 90 കേസുകൾ രജിസ്റ്റർ ചെയ്തു. തലസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് തമ്പാനൂർ സ്റ്റേഷനിലാണ്. 20 ആട്ടോറിക്ഷകൾതിരെയാണ് തമ്പാനൂർ പൊലീസ് കേസെടുത്തത്. പേട്ട സ്റ്റേഷനിൽ 13 ആട്ടോറിക്ഷകൾ പിടിച്ചെടുത്തു. നഗരത്തിലെ സ്റ്റേഷൻ പരിധികളിലും വാഹന ഉടമകൾക്കെതിരെ ഇപ്രകാരം കേസെടുത്തിട്ടുണ്ട്.
ബൈക്കിൽ യാത്ര ചെയ്ത 46 പേർക്കെതിരെയും കാറിൽ യാത്രചെയ്ത 22 പേർക്കെതിരെയും 2 ലോറി ഡ്രൈവർമാർക്കെതിരെയും നടപടി എടുത്തു.ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻപരിധിയിലും പൊലീസ് റൂട്ട് മാർച്ച് നടത്തി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ വരുംദിവസങ്ങളിലും കർശന നടപടി തുടരുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.