തിരുവനന്തപുരം: സമ്പൂർണ അടച്ചിടൽ കാര്യമാക്കാതെ ജനങ്ങൾ വാഹനങ്ങളുമായി ഇന്നലെയും നിരത്തിലിറങ്ങിയതോടെ പൊലീസ് കടുത്ത നടപടിയിലേക്ക് നീങ്ങി. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ 2535 പേരെ അറസ്റ്റ് ചെയ്തു. 1636 വാഹനങ്ങൾ പിടിച്ചെടുത്തു.
അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ നമ്പർ പൊലീസ് ശേഖരിച്ച് കേന്ദ്രീകൃതമായി പരിശോധിക്കും. രണ്ട് തവണ നിർദേശം ലംഘിച്ചാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും യാത്ര തുടർന്നാലും സമാന നടപടി നേരിടണം. ഇതിനുള്ള നിർദ്ദേശം ആർ.ടി.ഒമാർക്ക് നൽകി. അറസ്റ്റും കേസും നേരിടേണ്ടിയും വരും. പിടിച്ചെടുത്ത വാഹനങ്ങൾ 21 ദിവസത്തിന് ശേഷമേ വിട്ടു നൽകൂ.
തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ വാഹനങ്ങളുടെ ഒഴുക്കായിരുന്നു. ജില്ലാ പൊലീസ് മേധാവികൾക്ക് വാഹനങ്ങൾ നിയന്ത്രിക്കാൻ മണിക്കൂറുകളോളം റോഡിൽ ചെലവിടേണ്ടിവന്നു. എന്ത് ആവശ്യത്തിനാണ് പോകുന്നതെന്ന് സത്യവാങ്മൂലം പോലും കരുതാതെയായിരുന്നു പലരും റോഡിലിറങ്ങിയത്. ആശുപത്രികളിലേക്കാണ്, സാധനം വാങ്ങാനിറങ്ങിയതാണ് എന്നിങ്ങനെ കള്ളങ്ങൾ പറഞ്ഞ സാഹചര്യത്തിലാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്.
ഉച്ചവരെ കൊച്ചിയിൽ ഇരുന്നൂറും കണ്ണൂരിൽ 94ഉം പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് 113ഉം കണ്ണൂരിൽ 39ഉം വാഹനങ്ങൾ പിടിച്ചെടുത്തു. അറസ്റ്റിലായവരിൽ ഭൂരിഭാഗം പേരും കാഴ്ചകാണാനും തമാശയ്ക്കും വണ്ടിയെടുത്ത് ഇറങ്ങിയവരാണ്. വാഹനം പിടിച്ചെടുത്ത് തുടങ്ങിയതോടെ ഉച്ചയ്ക്കു ശേഷം തിരക്ക് കുറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിലെ പ്രധാന റോഡുകളെല്ലാം ഇന്നലെ രാവിലെ തന്നെ ബാരിക്കേഡുപയോഗിച്ച് പൊലീസ് അടച്ചിരുന്നു. തിരുവനന്തപുരത്ത് വാഹനത്തിരക്കേറിയതോടെ സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ ഇന്നലെയും റോഡിലിറങ്ങി. തിരുവനന്തപുരം നഗരത്തിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞെന്നും ഹോട്ടലുകളിൽ പാഴ്സൽ വിൽക്കുന്നതിന് വിലക്കില്ലെന്നും കമ്മിഷണർ പറഞ്ഞു.
കോഴിക്കോട്ട് എല്ലാ സ്റ്റേഷൻ പരിധിയിലും അഞ്ചുവീതം സംഘങ്ങൾ റോഡിൽ പരിശോധന നടത്തി. മുഖാവരണമില്ലാത്തവരോട് തൂവാല കൊണ്ട് മുഖം മറയ്ക്കാൻ നിർദ്ദേശിച്ചു. അത്യാവശ്യക്കാരല്ലാത്തവരെ വീടുകളിലേക്ക് മടക്കി അയച്ചു.
കാൽനടയായി അതിർത്തി കടക്കരുത്
കന്യാകുമാരിയിൽ നിന്ന് തിരുവനന്തപുരം ജില്ലയിലേക്കും തിരിച്ചും കാൽനടയായി പ്രവേശിക്കുന്നതിനും വിലക്കുണ്ട്. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ കളക്ടർമാരുടെ യോഗത്തിലാണ് തീരുമാനം. അതിർത്തികൾക്ക് ആറ് കിലോമീറ്റർ മുമ്പ് പരിശോധനകൾ നടത്തും. ചരക്ക് കൊണ്ടു പോകുന്ന വാഹനങ്ങളിൽ ഡ്രൈവർ ഉൾപ്പെടെ രണ്ടു പേരെ മാത്രം അനുവദിക്കും. ചരക്കിറക്കി മടങ്ങിപ്പോകുന്ന വാഹനങ്ങൾ തടയില്ല.