തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ പുതുതായി 1,567 പേർ രോഗനിരീക്ഷണത്തിലായി.എട്ടുപേർ 28 ദിവസ നിരീക്ഷണത്തിനുശേഷം രോഗലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. 7,854 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 34 പേരെ പ്രവേശിപ്പിച്ചു.14 പേരെ ഡിസ്ചാർജ് ചെയ്തു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 55 ഉം ജനറൽ ആശുപത്രിയിൽ 29 ഉം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ അഞ്ചും നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നാലും നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒമ്പതും എസ്.എ.ടി ആശുപത്രിയിൽ എട്ടും കിംസ് ആശുപത്രിയിൽ നാലും പേരുൾപ്പെടെ 114 പേർ ജില്ലയിൽ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
ഇന്നലെ 183 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.ആകെ അയച്ച 1174 സാമ്പിളുകളിൽ 893 പരിശോധനാഫലം ലഭിച്ചു. ഇന്നലെ ലഭിച്ച 99 പരിശോധനാഫലവും നെഗറ്റീവാണ്. 240 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. നേരത്തെ പോസിറ്റീവായവരിൽ മൂന്ന് പേർ മെഡിക്കൽ കോളേജ് ആശുപത്രിയിലും ഒരാൾ ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്. സാമ്പിൾ തുടർ പരിശോധനാഫലം നെഗറ്റീവായതിനെ തുടർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രത്യേക മുറിയിൽ നിരീക്ഷണത്തിലാക്കിയ ഇറ്റലിക്കാരന്റെ ആരോഗ്യനില തൃപ്തികരമാണ്. അഞ്ചാമത്തെ പോസിറ്റീവ് കേസുമായി അടുത്തിടപഴകിയ എല്ലാവരെയും കണ്ടെത്തി രോഗനിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കരുതൽ നിരീക്ഷണത്തിനായി യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ 31 പേരെയും വിമെൻസ് ഹോസ്റ്റലിൽ 44 പേരെയും ഐ.എം.ജി ഹോസ്റ്റലിൽ 66 പേരെയും വേളി സമേതി ഹോസ്റ്റലിൽ 20 പേരെയും മൺവിള കോ ഓപ്പറേറ്റീവ് ട്രെയിനിംഗ് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ 17 പേരെയും താമസിപ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ 12 പേരെ സ്‌ക്രീൻ ചെയ്തു. അമരവിള, കോഴിവിള, ഉച്ചക്കട, ഇഞ്ചിവിള, ആറുകാണി, വെള്ളറട, നെട്ട ,കാരക്കോണം കന്നുമാമൂട്, ആറ്റുപുറം, തട്ടത്തുമല,കാപ്പിൽ,മടത്തറ എന്നിവിടങ്ങളിലായി 3365 വാഹനങ്ങളിലെ 5678 യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തി.