തിരുവനന്തപുരം: ഇടുക്കിയിൽ കൊറോണ സ്ഥിരീകരിച്ച കോൺഗ്രസ് നേതാവിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുക സങ്കീർണമാണെന്ന് ആരോഗ്യവകുപ്പ്. നിരീക്ഷണത്തിലാകുന്നതുവരെ ഇദ്ദേഹം പല പ്രമുഖ രാഷ്ട്രീയനേതാക്കളുമായും അടുത്ത് ഇടപഴകിയിരുന്നതായാണ് സൂചന. കോൺഗ്രസ് നേതാവ് വിദേശത്ത് പോയിട്ടില്ല.രോഗം ആരിൽ നിന്ന് പകർന്നുവെന്ന് കണ്ടുപിടിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നത്.
കോൺഗ്രസ് നേതാവിന് ആരിൽ നിന്ന് രോഗം പടർന്നുവെന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് ആരോഗ്യവകുപ്പിന് വലിയ തലവേദനയായി. നേതാവിന്റെ വീട്ടിൽ വിദേശത്ത് നിന്ന് വന്നവരാരുമില്ല. ഇദ്ദേഹം വിദേശത്ത് പോയിട്ടുമില്ല. നിരീക്ഷണത്തിൽ പാകുന്നതിനു മുമ്പ് ഷോളയൂർ, പാലക്കാട്, പെരുമ്പാവൂർ, ആലുവ, മൂന്നാർ, മറയൂർ, മാവേലിക്കര, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഇദ്ദേഹം പോയിരുന്നതായി കണ്ടെത്തി. ഇദ്ദേഹം നിരീക്ഷണത്തിലാകുന്നതിന് മുമ്പ് നിയമസഭയിൽ പോയി ഭരണ പ്രതിപക്ഷ അംഗങ്ങളെ കണ്ടതായാണ് വിവരം.
മാർച്ച് 14 വരെയുള്ള പാർട്ടി പരിപാടികളിൽ ഇദ്ദേഹം സജീവമായി പങ്കെടുത്തു. മാർച്ച് 15നാണ് ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് പനി പിടിച്ചത്. നേതാവുമായി സമ്പർക്കം പുലർത്തിയവരിൽ പലരും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതിനിടെ ചെറുതോണോയിലുള്ള മുസ്ലിം പള്ളിയിൽ പ്രാർത്ഥനയ്ക്ക് പോയതായും ആരോഗ്യവകുപ്പ് കണ്ടെത്തി. കോൺഗ്രസിന്റെ തൊഴിലാളി പോഷകസംഘടന നേതാവായ ഇദ്ദേഹം അടക്കമുള്ളവർ ചേർന്ന് ഫെബ്രുവരി 13 മുതൽ മാർച്ച് 9 വരെ സംസ്ഥാന ജാഥ നടത്തിയിരുന്നു.