crime

മുംബയ്: കൊറോണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങരുതെന്ന് പറഞ്ഞിട്ടും അനുസരിക്കാതിരുന്ന യുവാവിനെ സഹോദരൻ കൊലപ്പെടുത്തി. മുംബയ് കാന്തിവ്ലിയിൽ ദുർഗേഷ് ലക്ഷ്മി ഠാക്കൂർ എന്നയാളാണു കൊല്ലപ്പെട്ടത്. സഹോദരൻ രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊറോണ വൈറസ് ഭീതിയെ തുടർന്ന് പുനയിൽ ജോലി ചെയ്തിരുന്ന ദുർഗേഷ് അടുത്തിടെയാണു കാന്തിവ്ലിയിൽ എത്തിയത്. വീടിനു പുറത്തിറങ്ങരുതെന്ന് സഹോദരൻ രാജേഷ് പലവട്ടം നിർദേശിച്ചിരുന്നു. അത് അനുസരിക്കാതെ രാത്രി പുറത്തു പോയി തിരിച്ചു വന്ന ദുർഗേഷിനോട് രാജേഷും ഭാര്യയും തട്ടിക്കയറി.

വാക്കുതർക്കം കയ്യാങ്കളിയായി. മരക്കഷണം കൊണ്ട് തലയ്ക്കടിയേൽക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ ദുർഗേഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.