behra

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയാൻ നിരത്തുകളിൽ ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഇതു സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങൾ ദീർഘനാൾ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിലടക്കം മാറ്റം വരുത്താനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ പൊലീസ് ഉദ്യോഗസ്ഥരും സാനിറ്റൈസറും മാസ്കും ഉപയോഗിക്കണമെന്ന് പൊലീസ് മേധാവി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പൊലീസുകാർക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം, കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാൻ സംവിധാനമൊരുക്കണം, നിർബന്ധമായും സാമൂഹ്യ അകലം പാലിക്കണം, പരിശോധന നടത്തുമ്പോൾ വാഹനങ്ങളിലോ വ്യക്തികളെയോ സ്പർശിക്കാൻ പാടില്ല, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കൃത്യമായ അകലം പാലിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല. പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് കമാൻഡന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയിൽ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാർ ബാരക്കിൽതന്നെ തുടരണം. മേൽ ഉദ്യോഗസ്ഥർ എല്ലാദിവസവും പൊലീസുകാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ബെഹ്‌റ ആവശ്യപ്പെട്ടു.