ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്കിലെ പൊതു വിപണിയിൽ കളക്ടറുടെ സ്പെഷ്യൽ സ്കോഡ് പരിശോധന നടത്തി.പച്ചക്കറി മൊത്ത വ്യാപാര സ്ഥാപനങ്ങൾ ഉള്ളി,സവാള എന്നിവയ്ക്ക് കൂടുതൽ വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.സവാളയ്ക്ക് കിലോഗ്രാമിന് 40 രൂപയും ചെറിയ ഉള്ളിയ്ക്ക് 100 രൂപയിൽ താഴെയുമേ ഈടാക്കാവൂ എന്ന് താക്കീതു നൽകി.ആറ്റിങ്ങൽ, കിളിമാനൂർ,വക്കം,ചിറയിൻകീഴ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.വില വിവര പട്ടിക പ്രദർശിപ്പിക്കാത്തതിനും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കൾ വിറ്റതിനും സ്റ്റോക്ക് ബോർഡ് പ്രദർശിപ്പിക്കാത്തതിനും ലൈസൻസ് കൈവശം വയ്ക്കാത്തതിനും അമിത വില ഈടാക്കിയതിനും മറ്റുമായി 16 വ്യാപാരികൾക്കെതിരേ നടപടി സ്വീകരിച്ചു.യഥാസമയം മുദ്ര പതിപ്പിക്കാത്ത 5 ത്രാസുകളും പിടിച്ചെടുത്തു.കുപ്പിവെള്ളത്തിന് 13 രൂപയിൽ കൂടുതൽ ഈടാക്കാൻ പാടില്ലെന്ന് കർശന നിർദ്ദേശം നൽകി.ചിറയിൻകീഴ് തഹസിൽദാർ മനോജ്,താലൂക്ക് സപ്ലൈ ഓഫീസർ ഷാജി.വി.ആർ,ലീഗൽ മെട്രോളജി ഇൻസ്പെക്ടർ അനിൽകുമാർ,റേഷനിംഗ് ഇൻസ്പെക്ടർമാരായ സുലൈമാൻ,മനുജ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.