തിരുവനന്തപുരം: കൊറോണ രോഗസാധ്യതയുള്ളവർക്ക് കൈതാങ്ങുമായി സംസ്ഥാന സർക്കാരിന്റെ ടെലിമെഡിസിൻ പദ്ധതി നാളെ മുതൽ ആരംഭിക്കും. ഇതിനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അധികൃതർ. വയോധികർക്കും മാരാ രോഗങ്ങളുള്ളവർക്കുമെല്ലാം ആരോഗ്യ സഹായവും പിന്തുണയുമായി ടെലിമെഡിസിൻ പദ്ധതി വഴി സഹായം ലഭിക്കും.
സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാർ ഉപയോഗിക്കുന്നതിന്റെ ഭാഗമായി സർക്കാർ പോർട്ടലായ kerala.gov.in വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ അവസരമൊരുക്കിയിരിക്കുകയാണ്. സർക്കാർ ഡോക്ടർമാരുടെയും വിദഗ്ധരുടെയും വലിയൊരു ശൃംഖലയ്ക്ക് പുറമേ സ്വകാര്യ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ സേവനം ഈ പോർട്ടലിലൂടെ ജനങ്ങൾക്ക് ലഭ്യമാകും.രോഗബാധിതരേയും നിരീക്ഷണത്തിലുള്ളവരേയും ശുശ്രൂഷിക്കുന്നവർ, എല്ലാ വിഭാഗത്തിലുംപ്പെട്ട ആരോഗ്യപ്രവർത്തകർ, അടുത്തിടെ വിദേശത്തുനിന്നെത്തിയവർ, മറ്റ് സംസ്ഥാനങ്ങളിൽ സഞ്ചരിച്ചെത്തിയവർ, രോഗസാധ്യതയുള്ളവർ എന്നിവരുടെയെല്ലാം ഡാറ്റയാണ് അടിയന്തരമായി ശേഖരിക്കുന്നത്. ഇതിനായി സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (kerala.gov.in) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്.
കേരളത്തിൽ കൊറോണ സംബന്ധിച്ച പരിചരണം ആവശ്യമായി വന്നേക്കാവുന്ന മുഴുവൻ പേരും ഇന്ന് രജിസ്‌ട്രേഷൻ പൂർത്തീകരിക്കണം. റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുള്ള വയോധികരുടെയും കാൻസർ രോഗചികിത്സയിൽ കഴിയുന്നവർ, വിദേശത്തുനിന്നെത്തിയവർ തുടങ്ങിയവരുടെ വിവരങ്ങൾ തുടങ്ങിയവ സർക്കാരിന് ലഭ്യമാണെങ്കിലും ഒരേ പ്ലാറ്റ്‌ഫോമിൽ ആവശ്യമായ വിവരങ്ങൾ ലഭിക്കുമ്പോൾ ചികിത്സാ സംവിധാനം കുറ്റമറ്റതാക്കാൻ കഴിയും. സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നവർ ഉൾപ്പെടെ പ്രതിരോധ ശേഷി കുറഞ്ഞവരെയും കൊറോണ ബാധിതരുമായി സമ്പർക്കം ഉണ്ടായവരെയും കണ്ടെത്തി അടിയന്തര ഘട്ടങ്ങളിൽ ചികിത്സ ലഭ്യമാക്കാനും ടെലിഫോണിലൂടെ ഡോക്ടർമാരുമായി ബന്ധപ്പെടുത്താനും ഈ രജിസ്‌ട്രേഷൻ സഹായകമാകും. സർക്കാർ, സ്വകാര്യ ഡോക്ടർമാരെ ഐ.എം.എയുടെ കൂടി സഹകരണത്തോടെ നാളെ മുതൽ ടെലിഫോണിൽ ലഭ്യമാക്കും