saudi

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിനു നേരെയുണ്ടായ മിസൈൽ ആക്രണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായി അറബ് സഖ്യ സേന അറിയിച്ചു. സൗദി റോയൽ വ്യോമ പ്രതിരോധ സേന മിസൈൽ പ്രതിരോധ സംവിധാനം ഉപയോഗിച്ച് ആകാശത്ത് വച്ച് തകർത്ത മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 11:20 നാണു റിയാദ് ലക്ഷ്യമാക്കി മിസൈൽ കുതിച്ചെത്തിയത്. സൗദി വ്യോമ പ്രതിരോധ സേന ആകാശത്ത് വച്ച് താമസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയെത്തിയ മിസൈലുകൾ നിലം തൊടും മുമ്പേ തകർത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

റിയാദ് നഗരത്തിൽ മിസൽ അവശിഷ്ടങ്ങൾ പതിച്ചു രണ്ടു താമസക്കാർക്ക് പരിക്കേറ്റതായി റിയാദ് പ്രവിശ്യ സിവിൽ ഡിഫൻസ് വക്താവ് ലഫ്. കേണൽ മുഹമ്മദ് അൽ ഹമ്മാദി അറിയിച്ചു. രണ്ടു മിസൈലുകൾ ആകാശത്ത് വച്ച് നശിപ്പിച്ചുവെന്നാണ് പ്രാഥമിക വിവരം. അതിർത്തി പ്രദേശമായ ജിസാന് നേരെയും മിസൈൽ ആക്രമണ ശ്രമവും ഉണ്ടായിട്ടുണ്ട്. ഇതും സൗദി പ്രതിരോധിച്ച് തകർത്തിട്ടു. സൗദിയിലെ ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യെമനിലെ സൻആ, സആദ എന്നിവിടങ്ങളിൽ നിന്നുമാണ് ഇറാൻ സഹായമുള്ള യമനിലെ ഹൂതി വിമതർ മിസൈൽ തൊടുത്തു വിട്ടതെന്ന് അറബ് സഖ്യ സേന വക്താവ് കേണൽ തുർക്കി അൽ മാലികി അറിയിച്ചു.