തിരുവനന്തപുരം: കൊറോണ പോസിറ്റീവ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം നടന്നിട്ടുണ്ടോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യവകുപ്പ് ആരംഭിച്ചു. റാപ്പിഡ് ടെസ്റ്റ് ഉടൻ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. അതിവേഗം ഫലം അറിയാൻ സാധിക്കുമെന്നതാണ് റാപ്പിഡ് ടെസ്റ്റിന്റെ പ്രധാന പ്രത്യേകത. എന്നാൽ റാപ്പിഡ് ടെസ്റ്റ് പ്രായോഗിക തലത്തിൽ എങ്ങനെ നടപ്പിൽ വരുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചകൾ സർക്കാർ തലത്തിൽ തുടരുകയാണ്.
സാമൂഹ്യ വ്യാപനം പെട്ടെന്ന് തിരിച്ചറിയേണ്ടതിനാലാണ് അതിവേഗം ഫലം ലഭിക്കുന്ന റാപ്പിഡ് ടെസ്റ്റിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ചുവടുമാറുന്നതെന്ന് കൊറോണയുടെ ചുമതലയുള്ള നോഡൽ ഓഫീസർ അമർ ഫെറ്റൽ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
പരിശോധന എങ്ങനെ ?
ആന്റിബോഡി ഉപയോഗിച്ചുള്ള പരിശോധനയാണിത്. വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാലുണ്ടാകുന്ന ആന്റിബോഡികൾ തിരിച്ചറിയുന്ന രീതിയാണ് റാപ്പിഡ് ടെസ്റ്റ് അവലംബിക്കുന്നത്.
വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിച്ചാൽ ദിവസങ്ങൾക്കകം ശരീരം ആന്റിബോഡികൾ നിർമിച്ച് തുടങ്ങും. ഈ ആന്റിബോഡികൾ രക്തത്തിലുണ്ടോ എന്ന് അതിവേഗം കണ്ടെത്തുന്നതാണ് റാപ്പിഡ് ടെസ്റ്റിലെ പരിശോധനാ രീതി. വളരെ എളുപ്പത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ടെസ്റ്റ് നടത്താം.
കൊറോണ എന്നല്ല ഏത് വൈറസ് ബാധ പടരുമ്പോഴും സമൂഹ്യ വ്യാപനമുണ്ടായോ എന്നറിയാൻ റാപ്പിഡ് ടെസ്റ്റാണ് ഫലപ്രദമായി ഉപയോഗപ്പെടുത്തുക. സമൂഹത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ ഇതുവഴി അധികൃതർക്ക് സാധിക്കും. ഇതിന് ചെലവും കുറവാണ്.
വൈറസ് ഒരാളുടെ ശരീരത്തിൽ പ്രവേശിച്ച് ഏതാനം ദിവസങ്ങൾ കഴിഞ്ഞ ശേഷം മാത്രമേ റാപ്പിഡ് ടെസ്റ്റിലൂടെ ഫലം അറിയാൻ സാധിക്കു. നിലവിൽ നിരീക്ഷണത്തിലുള്ളവരിലും അവരുമായി ബന്ധപ്പെട്ടവർ തുടങ്ങിയ എല്ലാവരിലും അതിവേഗം പരിശോധന നടത്തി ഫലമറിയാൻ റാപ്പിഡ് ടെസ്റ്റ് സഹായിക്കും. കൊറോണ പടർന്നുപിടിച്ച സാഹചര്യത്തിൽ ലോകത്തെ മറ്റ് രാജ്യങ്ങളും റാപ്പിഡ് ടെസ്റ്റിലൂടെ ഫലങ്ങൾ കണ്ടെത്തിയിരുന്നു. രണ്ടര വർഷം മുമ്പ് സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നപ്പോൾ റാപ്പിഡ് ടെസ്റ്റ് നടത്തിയിരുന്നതായി അമർ ഫെറ്റൽ പറയുന്നു.
ഇതുവരെ നടത്തിയത്..
രാജ്യത്ത് ഇതുവരെ നടത്തിയ എല്ലാ ടെസ്റ്റും പി.സി.ആർ ആണ്. ഫലത്തിന്റെ കൃത്യതയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതയെങ്കിലും ഫലം ലഭിക്കാൻ സമയം എടുക്കുമെന്നതാണ് ഇതിന്റെ പ്രധാന പോരായ്മ. കൂടാതെ ചെലവും കൂടുതലാണ്. ഒരു ടെസ്റ്റിന് 4000 രൂപയ്ക്കടുത്താണ് ചെലവ് കണക്കാക്കുന്നത്. കേരളത്തിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാനം റാപ്പിഡ് ടെസ്റ്റ് പരിശോധനയിലേക്ക് പോകുന്നത്.