government-order

തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കുന്നതിനായി എല്ലാ ജില്ലകളിലും അടിയന്തര പ്രവർത്തന പ്ലാൻ രൂപ വത്കരിക്കാൻ സർക്കാർ നിർദ്ദേശം. ആദ്യഘട്ടത്തിൽ ഒരാഴ്ച്ചത്തേക്കുള്ള പ്ലാൻ ആണ് രൂപീകരിക്കേണ്ടത്. പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാലാണ് ജില്ല കളക്ടർമാർക്ക് നിർദ്ദേശം നൽകിയത്.

ഓരോ ജില്ലകളിലും ഏറ്റവും ആവശ്യമുള്ള 15 ഭക്ഷ്യ ഇനങ്ങൾ തിരഞ്ഞെടുത്ത് അവയുടെ വിതരണം മുടങ്ങുന്നില്ലെന്ന് കളക്ടർമാർ ഉറപ്പാക്കണം. ലോക്ക് ഡൗൺ കാലയളവിലേക്കുള്ള കാര്യങ്ങൾ ജില്ലാ തലത്തിൽ ക്രമീകരിക്കണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി നിർദ്ദേശം നൽകി. പച്ചക്കറി പോലുള്ള അവശ്യ സാധനങ്ങൾ സംഭരണ സ്ഥലത്തും, വിതരണ സ്ഥലത്തും കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ആവശ്യമെങ്കിൽ അന്യ സംസ്ഥാനത്ത് നിന്ന് ചരക്ക് എടുക്കുന്നതിന് തൊഴിലാളികളെ എത്തിക്കണം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തൊഴിലാളികൾക്കും ഡ്രൈവർമാർക്കും ഭക്ഷണം ഉറപ്പാക്കണം.

കേരളത്തിലെത്തുന്ന വാഹനങ്ങളും കേരളത്തിൽ നിന്ന് പോകുന്ന വാഹനങ്ങളും അണുവിമുക്തമാക്കണം. കൂടാതെ, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും നോഡൽ ഓഫീസറെ ചുമതലപ്പെടുത്തണം. ക്ഷാമം വരൻ സാധ്യതയുള്ള സാധനങ്ങൾ മുൻകൂട്ടി കരുതണം. അവശ്യ മരുന്നുകളുടെ വിതരണം ഉറപ്പാക്കണം. അതിനായി പാഴ്‌സൽ, കൊറിയർ സംവിധാനങ്ങളുടെ പ്രവർത്തനം സുഗമമാക്കണം. ചരക്ക് കൈമാറ്റം സുഗമമാക്കുന്നതിനായി അവശ്യ സർവീസ് നടത്തുന്ന ആളുകൾക്ക് പാസുകൾ അടിയന്തിരമായി വിതരണം ചെയ്യണം. മറ്റ് സംസ്ഥാനങ്ങളിലേക്ക് ചരക്കെടുക്കാൻ പോകുന്നവർക്ക് രോഗ ലക്ഷണമില്ലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപത്രം നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.

വിവിധ ജില്ലകളിൽ അവശ്യ വസ്തുക്കളുടെ വിതരണം ഉറപ്പാക്കാൻ സബ് കമ്മറ്റികൾ ജില്ലാ കളക്ടർമാർ രൂപീകരിച്ചിട്ടുണ്ട്. ചരക്കു നീക്കം സംബദ്ധിച്ച പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടന പ്രതിനിധികളുമായി പ്രത്യേക യോഗം ചേരാനാണ് നിലവിലെ സർക്കാർ തീരുമാനം.