മാവേലിക്കര : ഇടത് കൈ നഷ്ടപ്പെട്ട യുവാവും ഭാര്യയും ചേർന്ന് വാങ്ങിക്കൊണ്ടുപോയ റേഷൻ അരിയടങ്ങിയ സഞ്ചി പൊട്ടി റോഡിൽ വീഴുന്ന ഹൃദയസ്പർശിയായ ചിത്രം വായനക്കാരുടെ കണ്ണുനനയിച്ചു. കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച ചിത്രം പകർത്തിയത് ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസായിരുന്നു.ഈ ചിത്രം കണ്ട്
റേഷൻ വാങ്ങി വീട്ടിലേക്ക് കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നവർക്ക് ഇന്നലെ മാവേലിക്കര മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും ഒരു കൂട്ടം സന്നദ്ധ പ്രവർത്തകരും ചേർന്ന് വാഹനസൗകര്യം പോലും ഒരുക്കി.
മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജിന്റെ നേതൃത്വത്തിലാണ് വാഹന സൗകര്യമൊരുക്കിയത്.
സഹപ്രവർത്തകരും സന്നദ്ധ പ്രവർത്തകരായ ഒരു കൂട്ടം യുവാക്കളും മുന്നോട്ട് വന്നതോടെ കാര്യങ്ങൾ എളുപ്പമായി.
ഇന്നലെ വിവിധ റേഷൻ കടകളിൽ നിന്ന് ഈ സംഘം മോട്ടോർ വാഹന വകുപ്പിന്റെ ജീപ്പിലും ഓട്ടോറിക്ഷകളിലുമായി നിരവധി ആളുകൾക്ക് അരി വീട്ടിൽ എത്തിച്ചു നൽകി.
ഓട്ടോ വിളിച്ചതിന്റെ ചിലവും ഇവർ തന്നെ വഹിച്ചു. കാർഡ് നൽകിയ വീട്ടുകാർക്ക് ഇവർ കടകളിൽ ക്യൂ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലെത്തിച്ച് കൊടുക്കുകയായിരുന്നു.വരുംദിവസങ്ങളിലും പ്രവർത്തനം തുടരും.
എം.ജി.മനോജിനൊപ്പം എം.വി.ഐമാരായ ബിജു, സുബി, എ.എം.വി.ഐമാരായ ശ്യാം കുമാർ, കുര്യൻ ജോൺ, ജയറാം, ഡ്രൈവർ അനൂപ് എന്നിവരും സന്നദ്ധ പ്രവർത്തകരായ ഡി.അഭിലാഷ്, കെ.കെ ബാബു, തേജസ് മനോജ്, അനൂപ്, മോഹൻ സിംഗ്, സജീവ്, വിനീഷ്, നിനു, ജയന്ത്, റജി ഓലകെട്ടി എന്നിവരാണ് നേതൃത്വം നൽകിയത്.