നാടിന് ആശ്ചര്യമായി ഹാരിയുടെ 'കുപ്പിവെള്ള മദ്യക്കമ്പനി'
കായംകുളം: അയൽവക്കത്തുള്ള റിട്ട. പൊലീസുകാരനു പോലും തെല്ലും സംശയം തോന്നാത്ത വിധം മൂന്നു വർഷത്തോളമാണ്, മുൻ എക്സൈസ് ഉദ്യോഗസ്ഥൻ ഹാരി ജോൺ കരീലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷന് സമീപത്തെ ഇരുനില വാടകവീടിന്റെ താഴത്തെ നിലയിൽ കുപ്പിവെള്ള കമ്പനിയെന്ന പേരിൽ വ്യാജമദ്യ നിർമ്മാണം നടത്തിയതെന്ന കാര്യം ആശ്ചര്യത്തോടെയാണ് നാടറിഞ്ഞത്. കിലോമീറ്ററുകൾ അകലെയുള്ള കാപ്പിൽ കിഴക്ക് മരങ്ങാട്ട് വടക്കതിൽ വീട്ടിലാണ് ഹാരിജോൺ താമസിച്ചിരുന്നതെങ്കിലും വല്ലപ്പോഴും മാത്രമേ ഇവിടെ എത്തിയിരുന്നുള്ളൂ. ബാക്കി സമയം മൊത്തം യാത്രയിലോ, വാടക വീട്ടിലോ ആയിരിക്കും.
ഒരു വൈദികന്റെ ഉടമസ്ഥതയിലുള്ളതാണ് വാടകവീട്. തൊട്ടടുത്തായി വൈദികൻ പുതിയ വീട് നിർമ്മിച്ചെങ്കിലും പുനലൂരിലുള്ള പള്ളിയിലാണ് വൈദിക വൃത്തിയെന്നതിനാൽ ഈ വീടും ഒഴിഞ്ഞുകിടക്കുകയാണ്. വാടക വീടിന്റെ താഴത്തെ നിലയിലായിരുന്നു ഹാരിജോൺ റമ്മും ബ്രാൻഡിയും നിർമ്മിച്ചത്. താനൊറ്റയ്ക്കാണ് മദ്യം നിർമ്മിച്ചിരുന്നത് എന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെങ്കിലും മുഖവിലയ്ക്കെടുത്തിട്ടില്ല. സ്പിരിറ്റിൽ ഫ്ളേവറുകൾ ചേർത്ത് രാവും പകലും കുപ്പിക്കണക്കിന് മദ്യം ഇവിടെ നിർമ്മിച്ച് വിതരണം ചെയ്തെങ്കിലും ആർക്കും യാതൊരു സംശയവും തോന്നിയില്ല. കുപ്പിവെള്ള കമ്പനിയുടെ ഓഫീസെന്നാണ് വീട്ടുടമയായ വൈദികനോടും നാട്ടുകാരോടും നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതിയായ ഹാരിജോൺ പറഞ്ഞിരുന്നത്. ഇടയ്ക്കിടെ മുന്തിയ ഇനം കാറുകളും ഇരുചക്ര വാഹനങ്ങളും ഇവിടെ വന്നുപോകുമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
വ്യാജ മദ്യ നിർമ്മാണകേസുകളിൽ പ്രതിയായതോടെ എക്സൈസ് സർവ്വീസിൽ നിന്ന് ഹാരിജോണിനെ പിരിച്ചുവിട്ടതാണെന്ന് നാട്ടിൽ എല്ലാവർക്കും അറിയാവുന്നതിനാൽ സ്വന്തം വീട്ടിൽ ഇയാൾ മദ്യനിർമ്മാണമോ വില്പനയോ നടത്തിയിരുന്നില്ല. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും ആഡംബര കാറുകളിലാണ് സ്പിരിറ്റ് കരീലക്കുളങ്ങരയിലെ വീട്ടിലെത്തിക്കുന്നത്. ഗോവയിൽ നിന്ന് ആവശ്യമുള്ള ഫ്ളേവറുകളുമെത്തിച്ച് ഇഷ്ടമുള്ള ബ്രാൻഡുകൾ നിർമ്മിക്കലായിരുന്നു പണി. 480 ലിറ്റർ മദ്യമാണ് എക്സൈസ് ഇവിടെ നിന്ന് കണ്ടെത്തിയത്. ഇത്രയും മദ്യം നിർമ്മിച്ചതും ബോട്ട്ലിംഗും ലേബലിംഗും നടത്തി ഹോളോഗ്രാം പതിച്ചതും ഹാരി തനിച്ചായിരിക്കില്ലെന്നാണ് എക്സൈസിന്റെ നിഗമനം.
വില 600, വില്പന 1600ന്
ഹാരിക്കൊപ്പം പിടിയിലായ കൊല്ലം കിഴക്കേക്കല്ലട സ്വദേശി സഞ്ജയൻ നിരവധി സ്പിരിറ്റ് കേസുകളിൽ പ്രതിയാണ്. പാലക്കാട് ചിറ്റൂരിൽ രണ്ടു മാസം മുമ്പ് എക്സൈസ് രജിസ്റ്റർ ചെയ്ത സ്പിരിറ്റ് കേസിലെ പിടികിട്ടാപ്പുള്ളിയാണ് സഞ്ജയൻ. കൂട്ടുപ്രതിയായ കൊല്ലം കല്ലുംതാഴം സ്വദേശി രാഹുൽ അയത്തിൽ ഭാഗത്ത് മദ്യം വിലകൂട്ടി വിൽക്കുന്നതായി വിവരം ലഭിച്ച കൊല്ലം ഡെപ്യൂട്ടി കമ്മിഷണർ താജുദ്ദീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം ദിവസങ്ങളായി നടത്തിയ നിരീക്ഷണമാണ് ഇവരെ കുടുക്കിയത്. 600 രൂപവരുന്ന ഒരു ലിറ്റർ ഒ.പി റം രാഹുൽ 1600 രൂപയ്ക്കാണ് വിറ്റിരുന്നത്. സഞ്ജയനൊപ്പം കരീലക്കുളങ്ങരയിൽ നിന്ന് മദ്യവുമായി വരുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇരുചക്രവാഹനത്തിൽ പ്ളാസ്റ്റിക്ക് ചാക്കിൽ പൊതിഞ്ഞ് 28 ലിറ്റർ വ്യാജ വിദേശമദ്യമാണ് ഇവരിൽ നിന്ന് പിടികൂടിയത്.
ഹോളോഗ്രാം ചതിച്ചു!
കുപ്പിയിലെ ഹോളോഗ്രാം പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ഇവരെ വിശദമായി ചോദ്യം ചെയ്തു. അങ്ങനെയാണ് കരീലക്കുളങ്ങരയിലെ വ്യാജമദ്യ കമ്പനിയെപ്പറ്റി വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ റെയ്ഡിൽ 480 ലിറ്റർ വ്യാജമദ്യവും സ്പിരിറ്റും സ്പിരിറ്റ് നിറയ്ക്കുന്ന പാത്രങ്ങളും ലേബലുകളും ഹോളോഗ്രാമുകളും കാലിക്കുപ്പികളും കണ്ടെത്തുകയായിരുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതികളുടെ മൊബൈൽഫോണുകൾ സൈബർ സെല്ലിന് കൈമാറി. റിമാൻഡിലായ ഇവരെ കൂടുതൽ ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി വരുംദിവസങ്ങളിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് എക്സൈസ് അറിയിച്ചു.