ആലപ്പുഴ: പൊതുമരാമത്ത് കെട്ടിട വിഭാഗം 14 ജില്ലകളിലായി ലക്ഷം കിടക്ക സൗകര്യം ഒരുക്കൽ പ്രവർത്തനവുമായി മുന്നേറുകയാണെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ജില്ലയിൽ മുൻകരുതൽ എന്ന നിലയിൽ കൊവിഡ് ചികിത്സ തേടിയും സംശയ നിവാരണത്തിനും വരുന്നവർക്കായി അയ്യായിരത്തോളം ബെഡുകളാണ് പൊതുമരാമത്ത് കെട്ടിട വിഭാഗം തയ്യാറാക്കുന്നത്.
രണ്ടായിരത്തോളം കിടക്ക സൗകര്യമാണ് ഐസൊലേഷൻ വാർഡ് തയ്യാറാക്കാനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി, ജനറൽ ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, മാവേലിക്കര ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലായി ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ ചെങ്ങന്നൂർ സെഞ്ച്വറി ഹോസ്പിറ്റൽ, കായംകുളം എൽമെക്‌സ് ഹോസ്പിറ്റൽ, ക്രിസ്റ്റോസ് ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ സ്വകാര്യ ആശുപത്രികളിലും പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലും കിടക്ക സൗകര്യം ഒരുക്കാനായി പൂർണ്ണമായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ എയ്ഡഡ്, അൺഎയ്ഡഡ് കോളേജുകളിലെ ഹോസ്റ്റലുകൾ, ഹാളുകൾ തുടങ്ങിയവയെല്ലാം ചേർത്താണ് ബാക്കി 3,000 ബെഡുകൾക്ക് സൗകര്യം കണ്ടെത്തിയിട്ടുള്ളത്.
സംസ്ഥാനത്താകെ 1,07,928 ബെഡിനുള്ള സൗകര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ബാത്ത്‌റൂം സൗകര്യത്തോടുകൂടിയ 77,098 ബെഡുകൾ സജ്ജമാക്കിക്കഴിഞ്ഞു. സ്ഥല സൗകര്യം കണ്ടെത്തിയതിൽ ഇനി 30,830 ബെഡുകളാണ് സജ്ജമാക്കാനുള്ളത്. 15 ദിവസം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് ഈ നേട്ടമുണ്ടാക്കിയതെന്നും ജി.സുധാകരൻ പറഞ്ഞു.