കായംകുളം: സംഗീത ലോകത്തെ മഹാമേരുവായിരുന്ന ദേവരാജൻ മാസ്റ്ററുടെ കൈപിടിച്ച് 1970ൽ കെ.പി.എ.സിയിലേക്കു കടന്നുവന്ന എ.കെ. അർജുനൻ, അവരുടെ ഒടുവിലത്തെ നാടകത്തിനും സംഗീത സംവിധാനം നിർവഹിച്ചിട്ടാണ് ദീപ്ത സ്മരണയായത്.

കെ.പി.എ.സിയുടെ 16 നാടകങ്ങൾക്കായി വയലാറിന്റെയും ഒ.എൻ.വിയുടെയും ഉൾപ്പെടെ അൻപതോളം ഗാനങ്ങൾക്ക് എം.കെ. അർജുനൻ ഈണം നൽകി. അരനൂറ്റാണ്ടിന്റെ ബന്ധമാണ് കെ.പി.എ.സിയുമായുള്ളത്. 'ജീവിതം അവസാനിക്കുന്നില്ല' എന്ന നാടകത്തിൽ ദേവരാജൻ മാഷിനൊപ്പമായിരുന്നു ആദ്യം. പിന്നീട് 2000 മുതൽ വീണ്ടും സജീവമായി. 2019 നവംബറിൽ 'മരത്തൻ 1892' എന്ന നാടത്തിൽ രണ്ട് ഗാനങ്ങൾക്ക് സംഗീതം പകർന്നു. പൊട്ടൻ തെയ്യത്തിനുള്ള ഒരു കവിതയ്ക്കും ചങ്ങമ്പുഴയുടെ ഒരു കവിതയ്ക്കും. കല്ലറ ഗോപനും ഒ.എൻ.വിയുടെ ചെറുമകൾ അപർണ രാജീവുമാണ് ഗായകർ. ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടിയിട്ടും കെ.പി.എ.സിയുടെ ആഗ്രഹം ഒരു നിയോഗം പോലെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

1958ൽ കൊച്ചിയിലെ അമച്വർ നാടകസമിതി അവതരിപ്പിച്ച ‘പള്ളിക്കുറ്റം’ എന്ന നാടകത്തിലായിരുന്നു തുടക്കം. കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി ഒരു ഹാർമോണിസ്റ്റിനെ തേടുകയായിരുന്ന ദേവരാജനോട് നടൻ മണവാളൻ ജോസഫാണ് അർജുനനെ പരിചയപ്പെടുത്തിയത്.

പത്തുവർഷം കാളിദാസ കലാകേന്ദ്രത്തിൽ. ചങ്ങനാശേരി ഗീഥ, ദേശാഭിമാനി തിയേറ്റേഴ്സ്, വൈക്കം മാളവിക, ആലപ്പി തിയേറ്റേഴ്‌സ്, സൗപർണിക, സൂര്യസോമ തുടങ്ങി പ്രമുഖ നാടക സമിതികൾക്കെല്ലാം അർജുനൻ മാസ്റ്റർ സംഗീതം പകർന്നു, ആയിരത്തി അഞ്ഞൂറിലധികം നാടക ഗാനങ്ങൾ.